
പാലക്കാട്: ധോണി വനത്തിൽ നിന്നും ജനവാസ മേഖലയിറങ്ങിയ കാട്ടാനകൾ ഭാരതപ്പുഴയിൽ നിലയുറപ്പിച്ചു. ഇന്നലെ തിരുവില്വാമലയിൽ തമ്പടിച്ച കാട്ടാനകളാണ് ഒറ്റപ്പാലം പാലപ്പുറത്തിന് സമീപത്തായി ഭാരതപ്പുഴയിൽ ഇറങ്ങിയിട്ടുള്ളത്. ഇവയെ കാട്ടിലേക്ക് തിരിച്ചയക്കുന്നതിന് വനം വകുപ്പിന്റെ നേതൃത്വത്തിൽ ശ്രമം തുടരുകയാണ്.
രണ്ടു കാട്ടാനകളാണ് ജനവാസ മേഖലയിൽ ഇറങ്ങിയിട്ടുള്ളത്. ധോണി വനമേഖലയിൽ നിന്നും എഴുപത് കിലോമീറ്ററോളം അകലെയുള്ള തിരുവില്വാമല വരെ സഞ്ചരിച്ച കാട്ടാനകളെ തിരികെ കാട്ടിലേക്ക് എത്തിയ്ക്കാനുള്ള ശ്രമത്തിലാണ് വനം വകുപ്പ് അധികൃതർ. ഇന്ന് രാവിലെ മുതൽ പാലപ്പുറത്തിന് സമീപം മീറ്റന യിൽ ഭാരതപ്പുഴയിൽ നിലയുറപ്പിച്ചിരിക്കുകയാണ് കാട്ടാനകൾ. ഇവയെ ഓടിയ്ക്കുന്നതിനായി വയനാട്ടിൽ നിന്നും അട്ടപ്പാടിയിൽ നിന്നുള്ള വനംവകുപ്പിന്റെ വിദഗ്ധ സംഘവും എത്തിയിട്ടുണ്ട്.
വനത്തിലേക്ക് തിരിച്ചയക്കുന്നതിന് ഒരു റെയിൽവേ ലൈനും, ദേശീയപാതയും മുറിച്ചു കടക്കണം. കൂടുതൽ ജനവാസ കേന്ദ്രങ്ങളിലൂടെയും സഞ്ചരിക്കണം. ഏറെ ശ്രമകരമായ ദൗത്യമാണ് വനംവകുപ്പിനുള്ളത്. ഒരു മാസം മുമ്പ് കോട്ടായി മേഖലയിലും കാട്ടാനകൾ ഇറങ്ങിയിരുന്നു. വേനൽ കടുത്ത് തുടങ്ങിയതോടെ കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്നത് പാലക്കാട് ജില്ലയിൽ പതിവായിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam