ഷുക്കൂറിന്‍റെ കുടുംബം കോടതിയിലേക്ക്: വിചാരണ കണ്ണൂരിന് പുറത്തേക്ക് മാറ്റണമെന്നാവശ്യം

By Web TeamFirst Published Feb 11, 2019, 9:20 PM IST
Highlights

സിപിഎമ്മിന്‍റെ ശക്തികേന്ദ്രമായ തലശ്ശേരിയിൽ വിചാരണ നടന്നാൽ സാക്ഷികൾ സ്വാധീനിക്കപ്പെടാൻ സാധ്യതയുണ്ടെന്നും അരിയിൽ ഷുക്കൂറിന്‍റെ സഹോദരൻ ദാവൂദ് മുഹമ്മദ് ന്യൂസ് അവറിൽ...

കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിന്‍റെ വിചാരണ കണ്ണൂരിന് പുറത്തേക്ക് മാറ്റണമെന്ന് കുടുംബം. ഇക്കാര്യമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും ഷുക്കൂറിന്‍റെ സഹോദരൻ ദാവൂദ് മുഹമ്മദ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവറിൽ പറഞ്ഞു. വിചാരണ മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഒരു പുതിയ ഹർജി നൽകാനാണ് ഷുക്കൂറിന്‍റെ കുടുംബത്തിന്‍റെ നീക്കം.

നിലവിൽ കേസിന്‍റെ വിചാരണ നടക്കുന്ന തലശ്ശേരി സെഷൻസ് കോടതിയിലാണ് സിബിഐ പുതിയ അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ കൊലക്കുറ്റവും ടി വി രാജേഷ് എംഎൽഎയ്ക്കെതിരെ ഗൂഢാലോചനക്കുറ്റവും ചുമത്തിക്കൊണ്ടായിരുന്നു ഇത്. എന്നാൽ ഈ കേസ് ഇനി തലശ്ശേരി കോടതിയിൽത്തന്നെ പരിഗണിച്ചാൽ നീതി കിട്ടില്ലെന്നാണ് ഷുക്കൂറിന്‍റെ കുടുംബം പറയുന്നത്. 

സിപിഎമ്മിന്‍റെ ശക്തികേന്ദ്രമായ തലശ്ശേരിയിൽ പാർട്ടിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറിക്കെതിരെ കൊലക്കുറ്റം ചുമത്തിക്കൊണ്ട് ഒരു കേസ് വിചാരണ നടന്നാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും സുതാര്യമായ വിചാരണ നടക്കില്ലെന്നും ഷുക്കൂറിന്‍റെ സഹോദരൻ ദാവൂദ് മുഹമ്മദ് പറഞ്ഞു. 

അതിനാൽ ഇപ്പോൾ സമർപ്പിക്കപ്പെട്ട കുറ്റപത്രം സിബിഐ കോടതിയിലേക്ക് മാറ്റണം. മാത്രമല്ല, കേസിന്‍റെ പൂർണവിചാരണ എറണാകുളത്തോ തിരുവനന്തപുരത്തോ ഉള്ള സിബിഐ കോടതിയിലേക്ക് മാറ്റണമെന്നും ദാവൂദ് മുഹമ്മദ് ആവശ്യപ്പെട്ടു. 

പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്തിയതിന് ശേഷം ആദ്യമായാണ് ഷുക്കൂറിന്‍റെ കുടുംബം ഒരു മാധ്യമത്തോട് പ്രതികരിക്കുന്നത്. 

പ്രതികരണം ചുവടെ:

click me!