
വടക്കൻ കേരളത്തിലെ മലബാർ തീരത്ത് സ്ഥിതി ചെയ്യുന്ന തലശ്ശേരി സാംസ്കാരികമായും ചരിത്രപരമായും ഏറെ പ്രശസ്തമായ സ്ഥലമാണ്. കണ്ണൂരിലെ പ്രധാനപ്പെട്ട ഒരു നിയമസഭാ മണ്ഡലമാണ് തലശ്ശേരി. ദശാബ്ദങ്ങളായി ഇടതുപക്ഷ രാഷ്ട്രീയത്തിന്‍റെ കോട്ടയായാണ് തലശ്ശേരി അറിയപ്പെടുന്നത്. 1970-കൾ മുതൽ സിപിഐ, സിപിഎം നേതാക്കളാണ് ഭൂരിഭാഗം കാലവും മണ്ഡലത്തില്‍ ജയിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പില്‍ ഉയർന്ന പോളിംഗ് ശതമാനം, സജീവമായ രാഷ്ട്രീയ പങ്കാളിത്തം, കടുത്ത മത്സര പോരാട്ടം എന്നിവയാൽ തലശ്ശേരി എപ്പോഴും ശ്രദ്ധേയമാണ്.
തലശ്ശേരി നിയമസഭാമണ്ഡലത്തിൽ ഇത്തവണ മൂന്ന് മുന്നണി സ്ഥാനാർഥികളും കടുത്ത പോരാട്ടത്തിലാണെന്ന് തന്നെ പറയാം. സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗവും റബ്‌കോ ചെയർമാനുമായ കാരായി രാജനാണ് എൽഡിഎഫ് സ്ഥാനാർഥി. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഡയറക്ടറുമായ കെ പി സാജുവാണ് യുഡിഎഫ് സ്ഥാനാർഥി. ബിജെപി സംസ്ഥാന സമിതിയംഗം ഒ. നിധീഷാണ് എൻഡിഎ സ്ഥാനാർഥി.
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥി അഡ്വ. എ എൻ ഷംസീർ 81,810 വോട്ടുകൾ നേടി വിജയിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ എം.പി അരവിന്ദാക്ഷൻ 45,009 വോട്ടുകളുമായി രണ്ടാം സ്ഥാനത്തെത്തി. ഏകദേശം 36,801 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഷംസീർ വിജയിച്ചത്. തുടർന്ന് പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
സീറ്റ് നിലനിര്‍ത്തുമോ എല്‍ഡിഎഫ്?
ഷംസീറിന്‍റെ ഭൂരിപക്ഷത്തെക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ സീറ്റ് നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. വികസനം തുടരും കാരായി നയിക്കും എന്ന മുദ്രാവാക്യവുമായാണ് എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇക്കഴിഞ്ഞ 10 വർഷം മണ്ഡലത്തിൽ നടന്ന വികസനം മുന്നോട്ട് വെച്ചാണ് കാരായി രാജൻ വോട്ടഭ്യർഥിക്കുന്നത്.
അതേസമയം തലശ്ശേരിയിൽ മാറ്റം വേണമെന്ന മുദ്രാവാക്യവുമായാണ് യുഡിഎഫ് സ്ഥാനാർഥി കെ പി സാജു വോട്ടർമാരെ തേടുന്നത്. അട്ടിമറിവിജയം നേടുമെന്ന പ്രതീക്ഷയിലാണ് സാജു. ശക്തമായ മത്സരവുമായി എൻഡിഎയും രംഗത്തുണ്ട്. തലശ്ശേരിയിൽ പ്രതീക്ഷിച്ച വികസനമൊന്നും ഉണ്ടായില്ലെന്നാണ് എൻഡിഎ സ്ഥാനാർഥി ഒ. നിധീഷ് അഭിപ്രായപ്പെടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam