ഭര്‍ത്താവുമായി അവിഹിതമെന്ന് സംശയം; വീട്ടുജോലിക്കാരിക്ക് ഭാര്യയുടെ ക്വട്ടേഷന്‍

By Web TeamFirst Published Dec 16, 2018, 11:41 PM IST
Highlights

ആറംഗ സംഘം നാൽപതുകാരിയേയും മകളുടെ ഭർത്താവിനേയുമാണ് തട്ടിക്കൊണ്ടുപോയത്. തൊട്ടടുത്ത മത്സ്യമാർക്കറ്റിലെ വിജനമായ സ്ഥലത്ത് എത്തിച്ച് രണ്ടുപേരെയും ക്രൂരമായി മർദ്ദിച്ചു

ഭുവനേശ്വര്‍: ഒഡീഷയിൽ വീട്ടുജോലിക്കാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൂട്ട ബലാത്സംഗംചെയ്തു. ഭർത്താവുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചാണ് നാൽപതുകാരിയെ, വീട്ടമ്മയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചത്. ഒറീസയിലെ കേന്ദ്രാപ്പാറയിലെ മകളുടെ വീട്ടിൽ നിന്നാണ് ആറംഗ സംഘം നാൽപതുകാരിയേയും മകളുടെ ഭർത്താവിനേയുമാണ് തട്ടിക്കൊണ്ടുപോയത്.

തൊട്ടടുത്ത മത്സ്യമാർക്കറ്റിലെ വിജനമായ സ്ഥലത്ത് എത്തിച്ച് രണ്ടുപേരെയും ക്രൂരമായി മർദ്ദിച്ചു. ഇതിന് ശേഷം മരുമകൻ ബോധരഹിതനായതിന് പിന്നാലെ സംഘത്തിലുണ്ടായിരുന്നവർ മാറിമാറി ബലാത്സംഗംചെയ്തു. അവശയായ സ്ത്രീയുടെ ജനനേന്ദ്രിയത്തില്‍ മൂർച്ചയുള്ള വസ്തുകൊണ്ട് മുറിവേല്‍പ്പിക്കുകയും ചെയ്തു.

ക്രൂരമായ ഈ മർദ്ദനമുറകൾക്ക് സാക്ഷിയാകാൻ മുഴുവൻ സമയവും ക്വട്ടേഷന്‍ നല്‍കിയ സ്ത്രീയുമുണ്ടായിരുന്നു.  ഭർത്താവുമായി വീട്ടുജോലിക്കാരിക്ക് അവിഹിത ബന്ധമുണ്ടെന് സംശയിച്ചായിരുന്നു ഈ ക്രൂരത. ഭർത്താവിന്‍റെ അനിയനേയും സുഹൃത്തുക്കളേയും കൂട്ടിയാണ് വീട്ടമ്മ എത്തിയത്.

വീട്ടിൽ അതിക്രമിച്ച് കടന്ന് രണ്ടു പേരെയും തട്ടിക്കൊണ്ടുപോകുമ്പോള്‍ അവിടെ ഉണ്ടായിരുന്ന മകളെ വെറുതെ വിട്ടിരുന്നു. ഈ യുവതിയുടെ പരാതിയിൽ നടന്ന തെരച്ചിലിലാണ് അമ്മയേയും ഭർത്താവിനേയും അവശനിലയിൽ കണ്ടെത്തിയത്. വൈദ്യ പരിശോധനയിൽ ബലാത്സംഗം സ്ഥിരീകരിച്ചു. സംഭവത്തിൽ ഉൾപ്പെട്ട ആറു പേരെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. 

click me!