
കൊച്ചി: എറണാകുളത്ത് 200 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ച് രണ്ടു മാസം കഴിയുമ്പോഴാണ് ഏറ്റവും വീര്യം കൂടിയ മയക്കുമരുന്നിലൊന്നുമായി സീരിയല്‍ നടി പിടിയിലാകുന്നത്. കൊച്ചിയിൽ മയക്കുമരുന്നുമായി സീരിയൽ നടി പൊലീസ് പിടിയിൽ എന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത വൈകുന്നേരത്തോടെയാണ് എത്തിയത്. തിരുവനന്തപുരം സ്വദേശിനി അശ്വതി ബാബുവാണ് പിടിയിലായത്. നടിയുടെ ഡ്രൈവർ ബിനോയ് എബ്രഹാമിനെയും പിടികൂടി. ഇവരിൽ നിന്നും വിലകൂടിയ എംഡിഎംഎ ഇനത്തിൽപ്പെട്ട മയക്കുമരുന്ന് പൊലീസ് പിടിച്ചെടുത്തു.
അശ്വതി ബാബു മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും വിൽപ്പന നടത്തുന്നുവെന്നും പൊലീസിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി ഇവർ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇന്ന് രാവിലെയാണ് കാക്കനാടുള്ള നടിയുടെ ഫ്ലാറ്റിലെത്തി തൃക്കാക്കര പൊലീസ് 3.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. ബാഗ്ലൂരിൽ നിന്നും ഡ്രൈവർ ബിനോയ് വഴിയാണ് അശ്വതി മയക്കുമരുന്ന് കൊച്ചിയിലെത്തിച്ചിരുന്നത്.
വിൽപ്പനക്ക് പുറമെ മുന്ന് ദിവസത്തിലൊരിക്കൽ വീതം അശ്വതി സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു. കൊച്ചിയിലെ ഡിജെ പാർട്ടികളടക്കമുള്ള ഉന്നത പാർട്ടികളിൽ ഇത്തരം മയക്കുമരുന്ന് വിതരണം ചെയ്തിരുന്നുവെന്നും സാധാരണ മയക്കുമരുന്നിൽ നിന്നും വ്യത്യസ്തമായി 24 മണിക്കൂർ വരെ ഇതിന്റെ ലഹരി നിലനിൽക്കുമെന്നും പൊലീസ് പറയുന്നു. ലോക വ്യാപകമായി വിൽപ്പനയും ഉപയോഗവും നിരോധിച്ച ലഹരിമരുന്നാണ് മെത്തലിൻ ഡയോക്സി മെത്തഫിറ്റമിൻ എന്ന എംഡിഎംഎ. പ്രതികൾക്കെതിരെ എൻഡിപിഎസ് ആക്റ്റ് പ്രകാരം കേസെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam