സന്ധ്യക്ക് ബന്ധുക്കളില്ലെന്നും ഭാവിയേക്കുറിച്ചുള്ള ഭീതി മൂലമാണ് കൊലപാതകമെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്.

ബെംഗളൂരു: ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്ന കേസിൽ വിരമിച്ച ഐഎസ്ആർഒ ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ അലവഹള്ളിയിലുള്ള അപാർട്ട്മെന്റിലാണ് കൊലപാതകം നടന്നത്. സന്ധ്യ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് നാഗാലേശ്വര റാവുവാണ് കൊലപാതകം നടത്തിയത്. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. വീട്ടിൽ ഭാര്യയോടൊപ്പം ഇരിക്കുമ്പോൾ നാഗാലേശ്വര റാവു അവരെ ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു. താൻ മരിച്ചാൽ ഭാര്യയെ ആര് നോക്കുമെന്ന ആശങ്കയിലാണ് കൊലപാതകമെന്നാണ് ഇയാൾ പൊലീസിനോട് വിശദമാക്കിയത്. സന്ധ്യക്ക് ബന്ധുക്കളില്ലെന്നും ഭാവിയേക്കുറിച്ചുള്ള ഭീതി മൂലമാണ് കൊലപാതകമെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. ഇതോടെ നാഗാലേശ്വര റാവുവിന് മാനസികവെല്ലുവിളി നേരിടുന്നുവെന്ന സംശയത്തിലാണ് പൊലീസുള്ളത്. 

Add Asianetnews as a Preferred SourcegooglePreferred

ഇയാളുടെ പെരുമാറ്റത്തിൽ അസ്വഭാവികതയുണ്ടെന്നും വൈദ്യപരിശോധന പൂർത്തിയാവുന്നതോടെ ഇക്കാര്യത്തിൽ വ്യക്തത വരുമെന്നുമാണ് പൊലീസ് വിശദമാക്കുന്നത്. ദമ്പതികൾക്ക് അമേരിക്കയിൽ താമസിക്കുന്ന ഒരു മകളുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇത് പ്രതിയുടെ മൊഴിക്ക് വിപരീതമാണ്. അതുകൊണ്ട് തന്നെ ഇയാളുടെ വാദങ്ങളിൽ പല സംശയങ്ങളും ഉയരുന്നുണ്ട്. എല്ലാ വശങ്ങളും പരിശോധിച്ച് അന്വേഷണം മുന്നോട്ട് കൊണ്ടുപോവുകയാണെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. കേസിന് ആവശ്യമായ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. നിലവിൽ നാഗാലേശ്വര റാവുവിനെ അറസ്റ്റ് ചെയ്ത് കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. ഇയാൾ മുമ്പ് ഐഎസ്ആർഒയിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥനാണെന്നും പൊലീസ് സ്ഥിരീകരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം