
ഗുവാഹത്തി: വ്യാജ മദ്യവില്‍പന നടത്തിയെന്നാരോപിച്ച് യുവതിയെ മര്‍ദ്ദിക്കുകയും നഗ്‌നയാക്കി സ്വകാര്യ ഭാഗങ്ങളിൽ മുളക്‌പൊടി തേക്കുകയും ചെയ്ത കേസില്‍ 19 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അസം-മിസോറാം അതിര്‍ത്തിയിലെ ആദിവാസി ഗ്രാമമായ കരിംഗഞ്ചിൽ സെപ്തംബർ 10നാണ് സംഭവം നടന്നത്. യുവതിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
വീട്ടില്‍ അതിക്രമിച്ചു കയറിയ സംഘം മർദ്ദിക്കുകയും നഗ്‌നയാക്കി സ്വകാര്യ ഭാഗങ്ങളിൽ മുളക്‌പൊടി തേക്കുകയും ചെയ്തെന്ന് ആരോപിച്ച് യുവതി കരിംഗഞ്ച് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. അക്രമിച്ചവരില്‍ സ്ത്രീകളും ഉണ്ടായിരുന്നെന്നും പരാതിയില്‍ പറയുന്നു. അതേസമയം മർദ്ദിച്ച ആളുകളുടെ പേര് വിവരങ്ങൾ പരാതിയിൽ പരാമർശിച്ചിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ട് 19 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഖ്യ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. മർദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചവര്‍ക്കെതിരേ ഐടി നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്നും അസം പൊലീസ് മേധാവി കുലാധർ സൈകിയ പറഞ്ഞു. വ്യാജമദ്യം വില്‍ക്കുകയും അനാശാസ്യ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും ചെയ്തെന്നരോപിച്ചായിരുന്നു നാട്ടുകാർ യുവതിയെ മർദ്ദിച്ചത്. കേസിൽ വിശദമായ അന്വേഷണം നടത്തിയശേഷമേ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് പറയാൻ സാധിക്കുകയുള്ളുവെന്നും കുലാധർ സൈകിയ വ്യക്തമാക്കി.
ബിജെപി ഭരണക്കുന്ന അസമില്‍ ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബിശ്വന്ത് ജില്ലയിൽ പശുവിനെ കടത്തിയെന്നാരോപിച്ച് കഴിഞ്ഞമാസം ഒരാളെ കൊലപ്പെടുത്തുകയും മൂന്ന് പേരെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam