
പത്തനംതിട്ട: സിൻ ജോമോനെ കൊന്നത് തന്റെ ഭർത്താവ് ജോബിയാണന്ന വെളിപ്പെടുത്തലുമായി ശ്രീനി എന്ന യുവതി. കഴിഞ്ഞ തിരുവോണത്തിനാണ് സിൻജോയെ വീടിന് സമീപത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീനി പറയുന്നത് ഇങ്ങനെയാണ്. സംഭവ ദിവസം വെളുപ്പിന് മൂന്ന് മണിയോടെ രക്തം പുരണ്ട വസ്ത്രവുമായി തന്റെ ഭർത്താവ് വീട്ടിലെത്തി.
എന്തുപറ്റി എന്ന എന്റെ ചോദ്യത്തിന് തല്ലായിരുന്നു മറുപടി. കഞ്ചാവിനും, മദ്യത്തിനും അടിമയായ അയാളുടെ കൈവശം ഒരു കവർ പൊതിഞ്ഞ് പിടിച്ചിരുന്നു. താനത് പരിശോധിക്കുവാൻ ശ്രമിച്ചിട്ട് അനുവദിച്ചില്ല. ജോബി കുളിക്കുവാൻ പോയ സമയത്ത് കവർ പരിശോധിച്ചു. മഞ്ഞ കവറിനുള്ളിൽ ചുവന്ന റബ്ബർ ബാൻഡ് ഇട്ട് പത്രത്തിൽ പൊതിഞ്ഞ് 500 രൂപയുടെ ഒരു കെട്ടായിരുന്നു.
തൊട്ടടുത്ത് തന്നെ ഒരു വീട്ടിൽ ഈ പൊതി സൂക്ഷിക്കുവാൻ ഏല്‍പ്പിച്ചു.അടുത്ത ദിവസം പരിചയമില്ലാത്ത രണ്ട് യുവാക്കൾ വീട്ടിൽ എത്തി ജോബി ഇവരെ കൂട്ടി വീടിനടുത്തുള്ള പാറപ്പുറത്തേക്ക് പോയി, ഞങ്ങളും കഷ്ടപെട്ടതാ ഞങ്ങൾക്കും വീതം വേണം എന്ന് വന്ന യുവാക്കൾ തന്റെ ഭർത്താവിനോട് ആവശ്യപ്പെടുന്നത് കേട്ടാണ് ഞാൻ കടും കാപ്പിയുമായി ചെന്നത്.
എന്നെ കണ്ടതോടെ സംസാരം നിർത്തി. സംശയം തോന്നിയ ഞാൻ വീടിനുള്ളിൽ ചെന്ന് ജനാലയിലൂടെ പതുങ്ങി നിന്ന് ഇവർ പറയുന്നത് കേട്ടു. ഒന്നും തെളിയാൻ പോകുന്നില്ലാ എന്നും സിൻജോയല്ല ഏത് വലിയവനും ഒന്നുമല്ല എന്നുമൊക്കെ അവർ പറഞ്ഞു. പതുങ്ങി നിന്ന ഞാൻ അറിയാതെ കാലിനടുത്തു വന്ന പൂച്ചയെ ചവിട്ടി എന്നെ കണ്ട ജോബി വീട്ടിൽ വന്ന് ഞങ്ങൾ പറഞ്ഞത് നീ കേട്ടോ എന്നും കേട്ടാൽ മറ്റൊരാൾ അറിയണ്ടാ അറിഞ്ഞാൽ നിന്നെ ശരിയാക്കുമെന്നും ഭീഷണിപ്പെടുത്തി.
കഴിഞ്ഞ ദിവസം പരസ്യമായി താനാണ് സിൻ ജോമോനെ കൊന്നത് എന്ന് വാക്കത്തിയുമായി നിന്ന് വിളിച്ച് പറഞ്ഞതായും ശ്രീനി പറഞ്ഞു. നിരവധി സമരങ്ങളും പരാതികളുമായി കോളിളക്കം സൃഷ്ടിച്ച സിൻ ജോയുടെ മരണ ദുരൂഹത പിതാവ് ജേക്കബ് ജോർജ് ഹൈക്കോടതി ഉത്തരവിലൂടെ നേടിയ റീ പോസ്റ്റുമാർട്ടത്തിലൂടെ മാറി എന്ന് കരുതിയ സമയത്താണ് യുവതിയുടെ വെളിപ്പെടുത്തൽ എത്തിയിരിക്കുന്നത്.
കഴിഞ്ഞ ഓണദിവസമാണ് അത്തിക്കയം മടന്തമണ്‍ മമ്മരപ്പള്ളില്‍ സിന്‍ജോമോനെ കാണാതായത്. തുടര്‍ന്ന് വീടിന് സമീപത്തെ ജലനിരപ്പ് കുറഞ്ഞ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam