
തിരുവനന്തപുരം: കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകൾ ചട്ടം ലംഘിച്ച് മുൻവർഷം നടത്തിയ എംബിബിഎസ് പ്രവേശനം സാധൂകരിക്കുന്ന ബിൽ നിയമസഭ പാസ്സാക്കിയതിനെതിരെ യുത്ത് കോൺഗ്രസ്. വിദ്യാഭ്യാസ കച്ചവടക്കാർക്കായി ഭരണപക്ഷവും പ്രതിപക്ഷവും കൈ കോർത്തതു ശരിയായില്ലെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു.
നാളെ സുപ്രീം കോടതി കേസ് പരിഗണിക്കാനിരിക്കെ ബിൽ മാറ്റിവക്കണമെന്ന വിടി ബൽറാമിന്‍റെ നിലപാട് തള്ളിയാണ് പ്രതിപക്ഷനേതാവിന്‍റെ അടക്കം പിന്തുണയോടെ ബില്ല് പാസാക്കിയത്. രേഖകളൊന്നും ഹാജരാക്കാതെ കോഴ വാങ്ങി കണ്ണൂർ, കരുണ കോളേജുകൾ മുൻ വർഷം നടത്തിയ 180 പേരുടെ പ്രവേശനം ജസ്റ്റിസ് ജയിംസ് കമ്മിറ്റി ആദ്യം റദ്ദാക്കി.
ഹൈക്കോടതിയും സുപ്രീം കോടതിയും നടപടി ശരിവച്ചു. വിദ്യാർത്ഥികളുടെ ഭാവിയെന്ന പേരിൽ സർക്കാർ ഇറക്കിയ ഓർഡിനൻസാണ് ഇപ്പോള്‍ ബില്ലാക്കി പാസ്സാക്കിയത്. ക്രമപ്രശ്നമായി എതിർപ്പുയർത്തിയത് വിടി ബൽറാം മാത്രം.
പക്ഷെ ബൽറാമിനെ പ്രതിപക്ഷനേതാവും പോലും പിന്തുണച്ചില്ല. കേസ് പരിഗണിക്കെ കഴിഞ്ഞ ദിവസം സുപ്രീം കോടതി സംസ്ഥാന സർക്കാറിനെ അതിരൂക്ഷമായി വിമർശിക്കുകയും സ്റ്റേ ചെയ്യേണ്ടിവരുമെന്ന മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഓർഡിനൻസ് നിയമമായെങ്കിലും നാളെ സുപ്രീം കോടതി സ്റ്റേ ചെയ്താൽ അതിനാകും സാധുത.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam