ബ്യൂട്ടിപാർലർ ഉടമയായ യുവാവ് സർക്കാർ ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

By Web TeamFirst Published Dec 13, 2018, 12:07 AM IST
Highlights

ബ്യൂട്ടി പാർലറിൽ സ്ഥിരമായി പോകുന്ന യുവതി മുജീബുമായി പരിചയത്തിലായിരുന്നു. മുജീബ് ഇടയ്ക്കിടയ്ക്ക് യുവതിയെ ക്വാർട്ടേഴ്സിൽ  സന്ദർശിക്കുകയും ചെയ്തിരുന്നു. ഭർത്താവുമായി അകന്നു കഴിയുന്ന യുവതിയെ വിവാഹം ചെയ്യണമെന്ന ആവശ്യവുമായി ഇന്നലെ പകൽ അമിതമായി മദ്യപിച്ച് മുജീബ് റഹ്‌മാൻ എത്തി. 

കൊല്ലം: ബ്യൂട്ടിപാർലർ ഉടമയായ യുവാവിനെ സർക്കാർ ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര കെഐപി ക്വാർട്ടേഴ്സിൽ  മലപ്പുറം സ്വദേശി മുജീബ് റഹ്മാനെയാണ് മരിച്ചതായി കണ്ടത്. കൊലപ‌ാതകമാണെന്ന‌ാണ് പൊലിസിൻറെ പ്രാഥമിക നിഗമനം. കൊട്ടാരക്കര ജയിലിന് സമീപത്തെ  മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരിയുടെ ക്വാർട്ടേഴസിനുള്ളിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെയാണ്, ബ്യൂട്ടി പാർലറിൽ സ്ഥിരമായി പോകുന്ന യുവതി മുജീബുമായി പരിചയത്തിലായിരുന്നു. മുജീബ് ഇടയ്ക്കിടയ്ക്ക് യുവതിയെ ക്വാർട്ടേഴ്സിൽ  സന്ദർശിക്കുകയും ചെയ്തിരുന്നു. ഭർത്താവുമായി അകന്നു കഴിയുന്ന യുവതിയെ വിവാഹം ചെയ്യണമെന്ന ആവശ്യവുമായി ഇന്നലെ പകൽ അമിതമായി മദ്യപിച്ച് മുജീബ് റഹ്‌മാൻ എത്തി. ഇതേടെ യുവതിയും കുട്ടിയും കൊട്ട‌ാരക്കര പെരുങ്കുളത്തെ വീട്ടിലേക്ക് പോയി.

ഇന്ന് രാവിലെ ആറോടെ മടങ്ങിയെത്തിയപ്പോൾ കഴുത്തിൽ കയർ മുറുക്കിയ നിലയില്‍ മുജീബ് റഹ്‌മാനെ അവശനിലയിൽ നിലത്ത് കണ്ടെത്തി. ഉടൻ കെട്ടഴിച്ച് മുഖത്ത് വെള്ളം തളിച്ച് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും  മരണം സംഭവിച്ചു. തുടർന്ന് ഇവർ പൊലീസിനെ വിവരം അറിയിച്ചുവെന്നാണ് മൊഴി. എന്നാൽ മുറിക്കകത്ത് രക്ത തുള്ളികളും മുടിയിഴയും കണ്ടത് ബലപ്രയോഗം നടന്നതിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് പൊലീസ് പറയുന്നു. മ‌ൃതദേഹത്തിന്റെ മുഖത്ത് നേരിയ പാടുകളും കണ്ടെത്തിയിട്ടുണ്ട്. ശാസ്‌ത്രീയ തെളിവെടുപ്പിനായി പൊലീസ് മൃതദേഹം കണ്ടെത്തിയ ക്വാർട്ടേഴ്‌സ് സീൽ ചെയ്‌തിരിക്കുകയാണ്.

click me!