
ബംഗളുരു: വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിച്ചിരുന്ന യുവാവിനെ കൊലപ്പെടുത്തിയ ശേഷം അപകടമരണമായി ചിത്രീകരിച്ച യുവതി പിടിയില്‍. ബംഗളുരുവിലെ ഗണപതിപുരയിലാണ് സംഭവം. ഒപ്പം താമസിച്ചിരുന്ന മുത്തുരാജ് എന്ന ഇരുപത്തിയാറുകാരന്‍ യുവാവിനെയാണ് മുപ്പതുകാരി കൊലപ്പെടുത്തിയത്. ഗണപതിപുര മെയ്ന്‍ റോഡില്‍ ഒക്‌ടോബര്‍ 30നാണ് മുത്തുരാജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളുടെ അമ്മയുടെ പരാതിയില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
സംഭവത്തില്‍ പോലീസ് പറയുന്നത് ഇങ്ങനെ, ബസ് കണ്ടക്ടറായി ജോലി ചെയ്തുവരികയായിരുന്നു കൊല്ലപ്പെട്ട മുത്തുരാജ്. കഴിഞ്ഞ ഒരു വര്‍ഷമായി മുത്തുരാജും സുനന്ദഭായി എന്ന യുവതിയും ഒരുമിച്ച് താമസിച്ചു വരികയായിരുന്നെന്ന് പോലീസ് വെളിപ്പെടുത്തി. ഇതിനിടെ പരസ്പരം തെറ്റിയതിനെ തുടര്‍ന്ന് മുത്തുരാജിനെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ മദ്യലഹരിയില്‍ വീണതിനെ തുടര്‍ന്ന് മരണം സംഭവിച്ചതാണെന്ന് പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ സുനന്ദാഭായി ശ്രമിച്ചു.
എന്നാല്‍ മരണം സംഭവിച്ചത് ശ്വാസം മുട്ടിയാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായതോടെയാണ് യുവതിയുടെ കള്ളത്തരം പൊളിഞ്ഞത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം ചെയ്തത് സുനന്ദ തന്നെയാണെന്ന് വ്യക്തമായത്. സുനന്ദയുടെ നീക്കങ്ങളില്‍ സംശയം തോന്നിയ പോലീസ് ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിച്ചു. അവസാനമായി മുത്തുരാജുമായി സംസാരിച്ചത് സുനന്ദയാണെന്ന് കണ്ടെത്തി. മുത്തുരാജിന്റെ മൃതദേഹം കണ്ട സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങളും സുനന്ദയെ കുടുക്കാന്‍ സഹായകമായി.
നൈലോണ്‍ കയറുപയോഗിച്ച് മുത്തുരാജിനെ കൊലപ്പെടുത്തിയ ശേഷം അപകടമരണമെന്ന് തോന്നിക്കുന്നതിന് മൃതദേഹം വഴിയില്‍ കൊണ്ടുവന്ന് ഇടുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി. സംശയത്തിന്റെ പേരില്‍ മുത്തുരാജ് തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നതായി യുവതി പറഞ്ഞു. ഉപദ്രവം സഹിക്കാതായതോടെയാണ് കൊലപാതകം നടത്താന്‍ തീരുമാനിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam