സാക്കിര്‍ നായിക്കിന്‍റെ മുംബൈയാത്ര റദ്ദാക്കി: ആഫ്രിക്കയിലേക്കെന്ന് സൂചന

By Web DeskFirst Published Jul 11, 2016, 12:36 PM IST
Highlights

ന്യൂഡല്‍ഹി: ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ഡോ സാക്കിര്‍ നായിക്ക് മുംബൈയിലേക്കുള്ള യാത്ര റദ്ദാക്കിയതായി വിവരം.  സൗദിയില്‍ തന്നെ തങ്ങാന്‍  തീരുമാനിച്ചതായും ആഫ്രിക്കന്‍ യാത്രയ്ക്ക് ഒരുങ്ങുന്നതായുമായാണ് റിപ്പോര്‍ട്ടുകള്‍. ധാക്ക ഭീകരാക്രമണത്തിലെ തീവ്രവാദികള്‍ക്ക് പ്രചോദനമായത് സാകിര്‍  നായിക്കിന്‍റെ പ്രഭാഷണങ്ങളാണെന്ന ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നതിനിടയിലാണ് മുംബൈയിലേക്ക് മടങ്ങാനുള്ള തീരുമാനം നായിക്ക് റദ്ദാക്കിയത്.  സൗദിയിലേക്ക് പോയ  നായിക്ക് മുബൈയിലേക്ക് മടങ്ങാനുള്ള തയ്യറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഈ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് നായിക്കിന്‍റെ വീടിനും ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനും മുംബൈയുടെ വിവിധ ഭാഗങ്ങളിലും പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. ഇന്ത്യയിലെത്തിയാലുടന്‍ സമന്‍സ് അയച്ച് നായിക്കിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചിരുന്നതായും സൂചനകളുണ്ട്.  ഇതിനിടയിലാണ് മുംബൈയിലേക്കുള്ള യാത്ര റദ്ദാക്കി സൗദിയില്‍ തങ്ങാന്‍ നായിക്ക് തീരുമാനിച്ചത്. മുംബൈയില്‍ നടത്താനിരുന്ന പത്ര സമ്മേളനവും റദ്ദാക്കി.

അതേസമയം നായിക്കിനെതിരായ ആരോപണത്തിനും വിവാദങ്ങള്‍ക്കും തുടക്കമിട്ട വാര്‍ത്ത നല്‍കിയ 'ദി ഡെയ്‌ലി സ്റ്റാര്‍' പത്രം വാര്‍ത്ത തിരുത്തി. സാകിര്‍ നായിക് തീവ്രവാദികളെ പ്രചോദിപ്പിക്കുന്നതായി വാര്‍ത്ത നല്‍കിയിട്ടില്ലെന്നാണ് പത്രത്തിന്‍റെ പുതിയ വിശദീകരണം. ധാക്ക സംഭവത്തില്‍ തന്റെ പേര് പത്രം വലിച്ചിഴക്കുകയായിരുന്നെന്ന് വെള്ളിയാഴ്ച പുറത്തിറക്കിയ യൂട്യൂബ് പ്രഭാഷണത്തില്‍ നായിക് പറഞ്ഞതോടെയാണ് വിശദീകരണവുമായി പത്രം രംഗത്തെത്തിയത്.

നായിക്കിന്റെ പീസ് ടിവി കഴിഞ്ഞ ദിവസം മുതല്‍ ബംഗ്ലാദേശില്‍ നിരോധിച്ചിരുന്നു. സാകിര്‍ നായിക്കിന്റെ പ്രഭാഷണങ്ങളും  സംബന്ധിച്ചുള്ള അന്വേഷണങ്ങളും പുരോഗമിക്കുകയാണ്. അദ്ദേഹത്തിന്‍റെ സാമ്പത്തീക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുമെന്നും ബംഗ്ലാദേശ് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

 

click me!