മോദിയെ പ്രശംസിച്ച് സാകിര്‍ നായിക്

By Web DeskFirst Published Jul 23, 2016, 7:58 AM IST
Highlights

മുസ്ലിം രാജ്യങ്ങളുമായുള്ള ബന്ധം ഹിന്ദുക്കളും മുസ്ലിംകളും തമ്മിലുള്ള ബന്ധം ദൃഢമാക്കും. ഹിന്ദുക്കളും മുസ്ലിംകളും തമ്മിലുള്ള ബന്ധവും ഇന്ത്യയും മുസ്ലിം രാജ്യങ്ങളും തമ്മിലുള്ള ബന്ധവും ദൃഢമാക്കുകയാണ് മോദിയുടെ ലക്ഷ്യമെങ്കില്‍ ഞാന്‍ അദ്ദേഹത്തോടൊപ്പമാണ്. മറ്റ് മുസ്ലിം രാജ്യങ്ങളും സമാനമായ സമീപനമാണ് മോദിയോട് സ്വീകരിക്കുന്നത്. സൗദിയിലെത്തിയപ്പോള്‍ ഏറ്റവും വലിയ സിവിലിയന്‍ അവാര്‍ഡ് സല്‍മാന്‍ രാജാവ് മോദിക്ക് സമ്മാനിച്ചു. ലോകത്തെ ഒരു പ്രമുഖ മതമാണ് ഹൈന്ദവത. വലിയ മുസ്ലിം ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യയും. അതുകൊണ്ടുതന്നെ മോദി മുസ്ലിം രാജ്യങ്ങളിലെത്തുന്നത് നല്ലകാര്യമാണ്. ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം കൊണ്ടുവരാന്‍ അത് സഹായകമാവും. ഈ രാജ്യങ്ങളെല്ലാം ഒത്തുചേര്‍ന്നാല്‍ ഇന്ത്യ ഒരു വന്‍ശക്തിയായി മാറുമെന്നും സാകിര്‍ നായിക് പറഞ്ഞു.

ബംഗ്ലാദേശിലെ സ്ഫോടനം സംബന്ധിച്ച് തനിക്കെതിരെ വാര്‍ത്ത നല്‍കിയ ബംഗ്ലാദേശി പത്രം വാര്‍ത്ത പിന്‍വലിച്ചിട്ടും ഇന്ത്യന്‍ മാധ്യമങ്ങള്‍ തന്നെ വിചാരണ ചെയ്തു. തനിക്കെതിരെ അന്വേഷണം നടത്താന്‍ സര്‍ക്കാറിന് അധികാരമുണ്ട്. നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ നടപടി ഏറ്റുവാങ്ങാന്‍ താന്‍ തയ്യാറാണ്. സര്‍ക്കാറോ അന്വേഷണ ഏജന്‍സികളോ ആവശ്യപ്പെട്ടാല്‍ താന്‍ ഇന്ത്യയിലെത്തും. പലര്‍ക്കും തന്റെ ജനപിന്തുണ ഇഷ്‌ടപ്പെടാത്തതാണ് പ്രശ്നം. മതപരിവര്‍ത്തനത്തിന് ആരെയും നിര്‍ബന്ധിച്ചിട്ടില്ല. തന്റെ പ്രസംഗങ്ങളില്‍ ആകൃഷ്‌ടരായി ആരെങ്കിലും ഇസ്ലാമിലേക്ക് വന്നാല്‍ അവരെ തടയാന്‍ തനിക്കാവില്ല. ഭരണഘടനയുടെ 21ാം അനുശ്ചേദം അനുസരിച്ച് സ്വന്തം മതപ്രബോധനം നടത്താന്‍ ഇവിടെ എല്ലാവര്‍ക്കും അവകാശമുണ്ട്. ഇന്ത്യക്കാരനായതിലും ഇന്ത്യന്‍ മുസ്ലിമായതിലും താന്‍ അഭിമാനിക്കുന്നു.

ഇസ്ലാമിക് സ്റ്റേറ്റിനെ ഇസ്ലാം വിരുദ്ധ സ്റ്റേറ്റെന്നാണ് സാകിര്‍ നായിക് വിശേഷിപ്പിച്ചത്. അമുസ്ലികളെ പോലെ മുസ്ലിംകളും അവരെ തെറ്റിദ്ധരിച്ചിരിക്കുകയാണ്. നിരപരാധികളെ കൊല്ലുന്നത് ഒരുതരത്തിലും അംഗീകരിക്കാനാവില്ല. ഇസ്ലാമിനെ കുറിച്ച് തെറ്റായ സന്ദേശം മാത്രമേ അത് നല്‍കൂ. ഗുജറാത്തില്‍ ആരെങ്കിലും മുസ്ലികളെ കൊന്നതിന് പകരം മുംബൈയില്‍ ഹിന്ദുക്കളെ കൊല്ലുന്നത് പോലുള്ള പരിപാടികള്‍ ശരിയല്ലെന്നും സാകിര്‍ നായിക് പറയുന്നു.
 

click me!