
റിയോ ഡി ജനീറോ: ലോക കായിക ചരിത്രത്തിൽ ഇങ്ങനൊരു മനുഷ്യനില്ല. തൊട്ടതെല്ലാം പൊന്നാക്കുന്ന അതിമാനുഷൻ, മൈക്കൽ ഫെൽപ്സ്. റിയോയിൽ നാലാം സ്വർണം സ്വന്തമാക്കിയപ്പോൾ ലോകകായിക ചരിത്രം ഫെൽപ്സിന് മുന്നിൽ തലകുനിച്ചു. ഒളിംപിക്സില്‍ 22 സ്വര്‍ണമെന്ന അനുപമ നേട്ടത്തിനുടമയായതോടെ മൈക്കല്‍ ഫെല്‍പ്സ് തകര്‍ത്തെറിഞ്ഞത് 2168 വർഷം പഴക്കമുള്ള ഒളിംപിക് റെക്കോർഡാണ്.
ഒളിംപിക്സിൽ ഏറ്റവും കൂടുതൽ വ്യക്തിഗത സ്വർണ്ണമെന്ന ഐതിഹാസികമായ റെക്കോർഡാണ് ഇന്ന് ഫെല്‍പ്സ് സ്വന്തം പേരിലാക്കിയത്. ബിസി 152ൽ മത്സരിച്ച ലിയണോഡിസിന്റെ റെക്കോര്‍ഡാണ് നീന്തലില്‍ 13 വ്യക്തിഗത സ്വർണ്ണം നേടിയിട്ടുള്ള ഫെൽപ്സ് മറികടന്നത്. 13 വ്യക്തിഗത സ്വർണമെന്ന തുല്യതയില്ലാത്ത നേട്ടം. ഫെല്‍പ്സിന്റെ ആകെ സ്വർണം ഇരുപത്തിരണ്ടും.
പുരാതന ഒളിംപിക്സിൽ മത്സരിച്ച ലിയണോഡിസ് എന്ന അതിവേഗക്കാരന്റെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് ഫെൽപ്സ് ഇന്ന് പഴങ്കഥയാക്കിയത്. BC 152നും 164നും ഇടയിൽ നാല് ഒളിംപിക്സുകളിൽ മത്സരിച്ച ലിയണോഡിസ് 200, 400 മീറ്ററുകളിലായി സ്വന്തമാക്കിയത് 12 സ്വർണ്ണം. 2000ൽ സിഡ്നിയിൽ അഞ്ചാം സ്ഥാനത്തോടെയായിരുന്നു ചരിത്രനേട്ടത്തിലേക്കുള്ള ഫെൽപ്സിന്റെ കുതിപ്പ് തുടങ്ങിയത്.
പിന്നെയെല്ലാം അവിശ്വസനീയമായിരുന്നു. 2004ൽ ഏതൻസിൽ നാല് വ്യക്തിഗത സ്വർണ്ണം ഉൾപ്പെടെ 6 പൊൻതിളക്കം. 2008ൽ ബീംജിംഗിൽ തനിച്ച് മുങ്ങിയെടുത്ത അഞ്ചുൾപ്പെടെ 8 സ്വർണ്ണം. 2012ൽ ലണ്ടനിൽ രണ്ട് വ്യക്തിഗതം ഉൾപ്പെടെ നാല് സ്വർണ്ണം. റിയോയിൽ ഇപ്പോഴിതാ തനിച്ച് നേടിയ മൂന്നെണ്ണം ഉൾപ്പെടെ ഇതുവരെ നാലു സ്വർണ്ണം. ഒളിംപിക്സിൽ ഫെൽപ്സിന്റെ ആകെ മെഡൽ നേട്ടം രണ്ട് വെള്ളിയും രണ്ട് വെങ്കലവും ഉൾപ്പെടെ 26 മെഡലുകളും. ഒളിംപിക്സ് ചരിത്രത്തില്‍ ഇന്ത്യ ഇതുവരെ നേടിയ മെഡലുകള്‍ക്കൊപ്പം. ഒറു മെഡല്‍ കൂടി നേടിയാല്‍ ആകെ നേടിയ മെഡലുകളുടെ എണ്ണത്തില്‍ ഫെല്‍പ്സ് ഇന്ത്യയെയും പിന്നിലാക്കും.