ഫ്രഞ്ച് ഓപ്പൺ: ഒന്നാം സീഡ് ആഷ്ലി ബാർട്ടി പിൻമാറി

By Web TeamFirst Published Jun 3, 2021, 8:38 PM IST
Highlights

2019ൽ ഫ്രഞ്ച് ഓപ്പണിൽ ബാർട്ടി കിരീടം നേടിയിരുന്നു. ആദ്യ സെറ്റിനിടെ വൈദ്യസഹായം തേടിയ ബാർട്ടി അതിനുശേഷം തിരിച്ചെത്തിയെങ്കിലും സെറ്റ് നഷ്ടമായി.

പാരീസ്: ഫ്രഞ്ച് ഓപ്പൺ വനിതാ വിഭാ​ഗം സിം​ഗിൾസിൽ നിന്ന് ഒന്നാം സീഡ് ആഷ്ലി ബാർട്ടി പിൻമാറി. ഇടുപ്പിനേറ്റ പരിക്കിനെത്തുടർന്നാണ് രണ്ടാം റൗണ്ട് മത്സരത്തിനിടെ ബാർട്ടി പിൻമാറിയത്. പോളണ്ട് താരം മാ​ഗ്ദ ലിന്നെറ്റെക്കെതിരെ  6-1, 2-2 എന്ന സ്കോറിൽ പിന്നിൽ നിൽക്കവെയാണ് ബാർട്ടി പരിക്കുമൂലം മത്സരം തുടരാനാവാതെ പിൻമാറിയത്.

മത്സരശേഷമുള വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാവില്ലെന്ന് വ്യക്തമാക്കി ആദ്യ റൗണ്ട് മത്സരത്തിനുശേഷം രണ്ടാം സീഡ് നവോമി ഒസാക്കയും പരിക്കിനെത്തുടർന്ന്  ടൂർണമെന്റിന് തൊട്ടുമുമ്പ് മൂന്നാം സീഡ് സിമോണ ഹാലെപ്പും നേരത്തെ പിൻമാറിയതോടെ വനിതാ സിം​ഗിൾസിൽ ആദ്യ മൂന്ന് സീഡുകാരില്ലാതെയാണ് ഇത്തവണ വനിതാ സിം​ഗിൾസ് മത്സരങ്ങൾ നടക്കുക.

2019ൽ ഫ്രഞ്ച് ഓപ്പണിൽ ബാർട്ടി കിരീടം നേടിയിരുന്നു. ആദ്യ സെറ്റിനിടെ വൈദ്യസഹായം തേടിയ ബാർട്ടി അതിനുശേഷം തിരിച്ചെത്തിയെങ്കിലും സെറ്റ് നഷ്ടമായി. രണ്ടാം സെറ്റിൽ പിന്നിട്ടു നിൽക്കുന്നതിനിടെ പരിക്കുമൂലം വീണ്ടും മെഡിക്കൽ ടൈം ഔട്ട് എടുത്ത ബാർട്ടി പിന്നീട് മത്സരം തുടരാനാവാതെ പിൻമാറുകയായിരുന്നു.

ആദ്യ സെറ്റിൽ എഴുപതാം സീഡ് ബെർണാഡ പെറക്കെതിരെ 6-4, 3-6, 6-2 സ്കോറിന് ജയിച്ച മത്സരത്തിലും ബാർട്ടിയെ പരിക്ക് വലച്ചിരുന്നു. 2019ൽ കിരീടം നേടിയ ബാർട്ടി കൊവിഡ് മൂലം കഴിഞ്ഞ വർഷത്തെ ടൂർണമെന്റിൽ പങ്കെടുത്തിരുന്നില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!