
പാരീസ്: ഫ്രഞ്ച് ഓപ്പൺ(French Open 2022) വനിതാ സിംഗിൾസില്‍ ലോക ഒന്നാം നമ്പർതാരം പോളണ്ടിന്‍റെ ഇഗാ ഷ്വാൻടെക്കിന്(Iga Swiatek) കിരീടം. കിരീടപ്പോരില്‍ അമേരിക്കൻ കൗമാര താരം കോകോ ഗൗഫിനെ(Coco Gauff) നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കിയാണ് ഷ്വാൻടെക് കിരീം നേടിയത്. സ്കോര്‍ 6-1, 6-3.
പതിനെട്ടുകാരിയായ ഗൗഫിനെ നിഷ്പ്രഭമാക്കുന്ന പ്രകടനത്തോടെയാണ് ഇഗയുടെ കിരീടനേട്ടം. സിംഗിള്‍സില്‍ ഇഗയുടെ തുടർച്ചയായ മുപ്പത്തിയഞ്ചാം വിജയവും ആറാം കിരിടനേട്ടവുമാണിത്. ആദ്യ സെറ്റില്‍ ഇഗയുടെ മികവിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഗൗഫിനായില്ല. ആദ്യ സെറ്റില്‍ രണ്ടു തവണ ഗൗഫിന്‍റെ സെര്‍വ് ബ്രേക്ക് ചെയ്ത ഇഗ 6-1ന് സെറ്റ് സ്വന്തമാക്കി.
ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സെമിക്കിടെ കോര്‍ട്ടിലിറങ്ങി പരിസ്ഥിതി പ്രവര്‍ത്തകയുടെ വേറിട്ട പ്രതിഷേധം
രണ്ടാം സെറ്റിന്‍റെ തുടക്കത്തിലെ ഇഗയുടെ സെര്‍വ് ബ്രേക്ക് ചെയ്ത് ഗൗഫ് തിരിച്ചുവരവിന്‍റെ സൂചന നല്‍കി. എന്നാല്‍ പിന്നീട് നാലാം ഗെയിമില്‍ ഗൗഫിനെ ബ്രേക്ക് ചെയ്ത ഇഗ ഒപ്പമെത്തി. സ്വന്തം സെര്‍വ് നിലനിര്‍ത്തിയ ഇഗ, ഗൗഫിന്‍റെ അടുത്ത സെര്‍വും ബ്രേക്ക് ചെയ്ത് നിര്‍ണായക 4-2ന്‍റെ ലീഡെടുത്തു. സ്വന്തം സെര്‍വ് നിലനിര്‍ത്തിയെങ്കിലും തിരിച്ചുവരവിനുള്ള സാധ്യതകള്‍ അടച്ച് സ്വന്തം സെര്‍വ് നിലനിര്‍ത്തി ഇഗ കിരീടത്തില്‍ മുത്തമിട്ടു.