
ഗ്ലാസ്‌ഗോ: ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിന്‍റെ ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങ് നടക്കും മുൻപേ ഇന്ത്യക്ക് ആദ്യ മെഡല്‍. ബോക്സിംഗ് റിംഗിൽ ഇറങ്ങുന്നതിന് മുൻപ് തന്നെ ഒളിമ്പിക് മെഡൽ ജേതാവായ ലവ്ലിന ബോർഗോഹെയ്ൻ ഇന്ത്യയുടെ ആദ്യ മെഡൽ ഉറപ്പാക്കി. വനിതകളുടെ 75 കിലോഗ്രാം മിഡിൽവെയ്റ്റ് വിഭാഗത്തിലാണ് ലവ്ലിനയ്ക്ക് നേരിട്ട് സെമി ഫൈനൽ പ്രവേശനം ലഭിച്ചത്. കോമൺവെൽത്ത് ഗെയിംസ് ബോക്സിംഗ് നിയമമനുസരിച്ച് സെമി ഫൈനലിൽ തോൽക്കുന്ന രണ്ട് താരങ്ങൾക്കും വെങ്കല മെഡൽ ലഭിക്കും. അതിനാൽ സെമിയിലെത്തിയതോടെ ലവ്ലിനയ്ക്ക് ചുരുങ്ങിയത് വെങ്കല മെഡൽ ഉറപ്പായിക്കഴിഞ്ഞു.
വനിതകളുടെ 75 കിലോഗ്രാം വിഭാഗത്തിൽ ആകെ അഞ്ച് മത്സരാർത്ഥികൾ മാത്രമാണ് ഇക്കുറി പോരാട്ടത്തിനിറങ്ങുന്നത്. ഒന്നാം സീഡായ ലവ്ലിന ബോർഗോഹെയ്ൻ ഉൾപ്പെടെ മൂന്ന് താരങ്ങൾക്ക് നേരിട്ട് സെമി ഫൈനലിലേക്ക് 'ബൈ' ലഭിച്ചു. ബാക്കിയുള്ള രണ്ട് താരങ്ങൾ തമ്മിൽ ക്വാർട്ടർ ഫൈനൽ മത്സരം കളിക്കും. സെമി ഫൈനലിൽ ജൂലൈ 31-നാണ് ലവ്ലിനയുടെ ആദ്യ മത്സരം. ഫിജി താരം ടി.കെ.ബി.പി. താഫാകിയാണ് ലവ്ലിനയുടെ എതിരാളി. ഈ മത്സരത്തിൽ വിജയിച്ചാൽ താരത്തിന് സ്വർണ്ണ മെഡൽ പോരാട്ടത്തിലേക്ക് കടക്കാം. തോറ്റാലും വെങ്കല മെഡലുമായി മടങ്ങാം.
വ്യാഴാഴ്ച നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ പതാകയേന്തുന്നതും അസമിൽ നിന്നുള്ള ലവ്ലിനയാണ്. കോമൺവെൽത്ത് ഗെയിംസ് ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് ലഭിച്ച ഈ മെഡൽ ഉറപ്പ് ഇന്ത്യൻ സംഘത്തിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. ഇത്തവണ കായിക ഇനങ്ങളുടെ എണ്ണം വെട്ടിക്കുറച്ചതിനാൽ (10 ഇനങ്ങൾ മാത്രം) മെഡൽ പട്ടികയിൽ തിരിച്ചടിയുണ്ടാകുമോ എന്ന് ആശങ്കയുണ്ടായിരുന്നു. മുൻപ് ബർമിംഗ്ഹാമിൽ ഇന്ത്യക്ക് 28 മെഡലുകൾ നൽകിയ ഗുസ്തി, ബാഡ്മിന്‍റൺ, ടേബിൾ ടെന്നീസ്, ഹോക്കി, ക്രിക്കറ്റ് എന്നിവ ഇക്കുറി ഗ്ലാസ്‌ഗോയിൽ ഉൾപ്പെടുത്തിയിട്ടില്ല. അതിനാൽ ലഭിക്കുന്ന ഓരോ മെഡലും ഇന്ത്യക്ക് നിർണായകമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക