ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു; സുമിത് മാലിക്കിന്‍റെ ഒളിംപിക്‌സ് പങ്കാളിത്തം ത്രിശങ്കുവില്‍

By Web TeamFirst Published Jun 4, 2021, 2:27 PM IST
Highlights

സുമിത് മാലിക്ക് ടോക്യോയില്‍ മത്സരിക്കുന്ന കാര്യം ആശയക്കുഴപ്പത്തില്‍. ബി സാംപിളും പോസിറ്റീവായാല്‍ വിലക്ക് നേരിടേണ്ടിവരും. 

ദില്ലി: ടോക്യോ ഒളിംപിക്‌സിന് ആഴ്‌ചകള്‍ മാത്രം ബാക്കിനില്‍ക്കേ ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട ഇന്ത്യന്‍ ഗുസ്‌തി താരം സുമിത് മാലിക്കിന് സസ്‌പെന്‍ഷന്‍. ഇതോടെ താരം ടോക്യോയില്‍ മത്സരിക്കുന്ന കാര്യം ആശയക്കുഴപ്പത്തിലായി. ബി സാംപിളും പോസിറ്റീവായാല്‍ സുമിത് മാലിക്ക് വിലക്ക് നേരിടേണ്ടിവരും. 

സുമിതിന്‍റെ ബി സാംപിള്‍ പത്താം തിയതി പരിശോധിക്കും. താരത്തെ പ്രാഥമികമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. രണ്ടാം പരിശോധനയ്‌ക്ക് ശേഷം തുടര്‍ നടപടികളിലേക്ക് കടക്കുമെന്നും റസിലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അസിസ്റ്റന്‍‌റ് സെക്രട്ടറി വിനോദ് തോമാര്‍ പറഞ്ഞു.

എന്നാല്‍ സുമിത് നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തതായി തോന്നുന്നില്ല എന്ന് കരുതുന്നതായും തോമാര്‍ വ്യക്തമാക്കി. പരിക്കേറ്റതിനെ തുടര്‍ന്ന് ചികില്‍സയിലിരിക്കേ ചില മരുന്നുകള്‍ ഉപയോഗിച്ചതിനാലാവാം പരിശോധനയില്‍ പരാജയപ്പെട്ടത് എന്നാണ് അദേഹത്തിന്‍റെ പ്രതികരണം. ഒളിംപിക്‌സ് തയ്യാറെടുപ്പിനായുള്ള ദേശീയ ക്യാംപിനിടെ താരത്തിന്‍റെ കാല്‍മുട്ടിന് പരിക്കേറ്റിരുന്നു. 

2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ മെഡല്‍ ജേതാവായ സുമിത് മാലിക് ടോക്യോ ഒളിംപിക്‌സില്‍ 125 കിലോ വിഭാഗത്തിലാണ് മത്സരിക്കേണ്ടത്. ഇതിനകം 11 വിഭാഗങ്ങളിലായി 100 താരങ്ങളാണ് ഇന്ത്യയില്‍ നിന്ന് ടോക്യോയിലേക്ക് ടിക്കറ്റുറപ്പിച്ചത്. ഇതില്‍ എട്ട് പേര്‍ ഗുസ്‌തി താരങ്ങളാണ്. ഇരുപത്തിയഞ്ചിലധികം താരങ്ങള്‍ കൂടി യോഗ്യത നേടും എന്നാണ് പ്രതീക്ഷ.  

ഒളിംപിക്സ് തയാറെടുപ്പുകൾ വിലയിരുത്താൻ കായികതാരങ്ങളുമായി സംവദിച്ച് പ്രധാനമന്ത്രി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!