ദില്ലി: ഖോ ഖോ ലോകകപ്പില്‍ രാജ്യത്തിന് ലോകകപ്പ് സമ്മാനിച്ചെങ്കിലും ഇന്ത്യൻ ക്യാപ്റ്റന്‍ പ്രിയങ്ക ഇംഗ്ലെ വിശ്രമിക്കാന്‍ സമയമമില്ല. നാലോ അഞ്ചോ ദിവസം കുടുംബത്തോടൊപ്പം ചെലവഴിച്ചശേഷം നേരെ ദേശീയ ഗെയിംസില്‍ മഹാരാഷ്ട്രയെ പ്രതിനിധീകരിക്കാനായി ടീം ക്യാംപിലേക്ക് പോകുകയാണെന്ന് പ്രിയങ്ക ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ലോകകപ്പ് നേട്ടം മാതാപിതാക്കള്‍ക്ക് മുമ്പിലായതില്‍ വലിയ സന്തോഷവും അഭിമാനവുമുണ്ടെന്നും പ്രിയങ്ക പറഞ്ഞു. 2036 ഒളിംപിക്സിലെങ്കിലും ഖോ ഖോ മത്സരയിനമാകുമെന്നാണ് കരുതുന്നതെന്നും മെഡല്‍ നേടണമെങ്കില്‍ ഇന്ത്യ കഠിനാധ്വാനം ചെയ്യേണ്ടിവരുമെന്നും പ്രിയങ്ക വ്യക്തമാക്കി. ഖോ ഖോയെ ഒളിംപിക്സില്‍ മത്സരയിനമാക്കാന്‍ ഖോ ഖോ ഫെഡറേഷന്‍ ഓഫ് ഇന്ത്യ പരിശ്രമം തുടരുന്നുണ്ടെന്നും പ്രിയങ്ക പറഞ്ഞു.
ഖോ ഖോ ലോകകപ്പില്‍ ഇന്ത്യ വനിതകള്‍ നേപ്പാളിനെതിരെ 78-40 എന്ന സ്‌കോറിന് തകര്‍ത്താണ് കിരീടം നേടിയത്.ആദ്യ ടേണില്‍ തന്നെ ഇന്ത്യ, നേപ്പാളിനെ പിന്നാലാക്കിയിരുന്നു. പ്രിയങ്ക ഇംഗ്ലെയുടെ നേതൃത്വത്തിലുള്ള ടീം 38-0 എന്ന സ്‌കോറിലെത്തി. എന്നാല്‍ നേപ്പാള്‍ അവരുടെ ടേണില്‍ കടുത്ത മത്സരം പുറത്തെടുത്തു. 34 പോയിന്റുകളാണ് നേപ്പാള്‍ വനിതകള്‍ സ്വന്തമാക്കിയത്.
ചാമ്പ്യൻസ് ട്രോഫി: ക്യാപ്റ്റൻമാരുടെ ഫോട്ടോഷൂട്ടിനായി രോഹിത് ശർമ പാകിസ്ഥാനിലേക്കില്ല
ടേണ്‍ 3 ഇന്ത്യന്‍ വനിതാ ടീമിന് നിര്‍ണായകമായിരുന്നു. എന്നാല്‍ 49 പോയിന്റ് ലീഡെടുക്കാന്‍ ഇന്ത്യക്ക് സാധിച്ചു. സ്‌കോര്‍ 73-24. നാലാം ഘട്ടത്തില്‍, തങ്ങളുടെ ലീഡ് സംരക്ഷിക്കാന്‍ ഇന്ത്യ പ്രതിരോധിച്ചു തുടങ്ങി. അവസാന ഒരു മിനിറ്റില്‍ നേപ്പാള്‍ ആക്രമണകാരികള്‍ ആക്രമണോത്സുകമായ സമീപനം സ്വീകരിച്ചു, അപ്പോഴേക്കും വൈകിയിരുന്നു. രണ്ടാം പകുതിയുടെ അവസാനത്തില്‍, ഇന്ത്യ 78-40 എന്ന സ്‌കോറില്‍ നേപ്പാളിനെക്കാള്‍ 38 പോയിന്റിന്റെ ലീഡ് നേടി ഒന്നാം ഖോ ഖോ ലോക ചാംപ്യന്മാരായി. നേപ്പാളിനെ 54-36 എന്ന സ്‌കോറിന് തോല്‍പ്പിച്ച് ഇന്ത്യന്‍ പുരുഷ ടീമും ലോക കിരീടം സ്വന്തമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക