ഒളിംപിക്സ് കഴിഞ്ഞ് ദിവസങ്ങളായി, ഉത്തരകൊറിയയില്‍ ഒളിംപിക്സ് സംപ്രേഷണം തുടങ്ങിയത് കഴിഞ്ഞ ദിവസം

By Web TeamFirst Published Aug 13, 2021, 10:16 PM IST
Highlights

ഒളിംപിക്‌സില്‍ ബ്രിട്ടനും ചിലിയും തമ്മിലുള്ള വനിതാ ഫുട്‌ബോള്‍ മത്സരമാണ് ഉത്തര കൊറിയന്‍ ദേശീയ ടെലിവിഷന്‍ ആദ്യമായി സംപ്രേഷണം ചെയ്തത്. 

പ്യോങ്‌യാങ്: ടോക്കിയോ ഒളിംപിക്സിന്‍റെ തിരിതാഴ്ന്നിട്ട് ഉത്തരകൊറിയയില്‍ ടോക്കിയോ ഒളിംപിക്സ് തുടങ്ങിയതെയുള്ളൂ. അടുത്ത ഒളിംപിക്സിനായി പാരിസിലേക്ക് ലോകം നോക്കുമ്പോള്‍ ടോക്കിയോയില്‍ കഴിഞ്ഞ ഒളിംപിക്സ് മത്സരങ്ങള്‍ ഉത്തരകൊറിയയില്‍ ഓരോന്നായി സംപ്രേഷണം ചെയ്ത് തുടങ്ങുകയാണ്. ദക്ഷിണകൊറിയന്‍ വാര്‍ത്ത ഏജന്‍സിയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

ഒളിംപിക്‌സില്‍ ബ്രിട്ടനും ചിലിയും തമ്മിലുള്ള വനിതാ ഫുട്‌ബോള്‍ മത്സരമാണ് ഉത്തര കൊറിയന്‍ ദേശീയ ടെലിവിഷന്‍ ആദ്യമായി സംപ്രേഷണം ചെയ്തത്. മത്സരത്തിന്റെ 70 മിനിറ്റ് കമന്ററി കൂടാതെ കുറഞ്ഞ റെസല്യൂഷനില്‍ സംപ്രേഷണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത്തവണ ദൃശ്യങ്ങള്‍ എങ്ങനെ കിട്ടിയെന്നത് വ്യക്തമല്ല. 

മുന്‍കാലങ്ങളില്‍ ഏഷ്യാ പസഫിക്ക് ബ്രോഡ്കാസ്റ്റിംഗ് യൂണിയന്‍ ദക്ഷണ കൊറിയന്‍ പ്രക്ഷപണ സംവിധാനം എസ്ബിഎസുമായി സഹകരിച്ച് ഉത്തര കൊറിയയ്ക്ക് ഒളിംപിക്സ് പ്രഷേപണ സൌകര്യം ഒരുക്കാറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ അത് ഉണ്ടായിരുന്നില്ല. 2018ല്‍ ദക്ഷിണ ഉത്തര കൊറിയകള്‍ ശൈത്യകാല ഒളിംപിക്സില്‍ ഒന്നിച്ച് ടീമിനെ അയച്ചിരുന്നു. 

കോവിഡിന്റെ പേരില്‍ ടോക്കിയോ ഒളിംപിക്‌സില്‍ നിന്ന് വിട്ടുനിന്ന് ഏകരാജ്യമാണ് ഉത്തരകൊറിയ. അത്‌ലറ്റുകള്‍ക്ക് കോവിഡ് പിടിപെടാതിരിക്കാനാണ് ഇതെന്നാണ് ഉത്തരകൊറിയയുടെ വാദം. 1988 ലെ സോള്‍ ഒളിംപിക്‌സ് ബഹിഷ്‌കരിച്ചതിന് ശേഷം ഉത്തരകൊറിയ ഇതാദ്യമായാണ് ഒരു സമ്മര്‍ ഒളിംപിക്‌സില്‍ പങ്കെടുക്കാതിരിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!