Novak Djokovic: ഡിസംബര്‍16ന് കൊവിഡ‍് ബാധിതനായ ജോക്കോവിച്ച് 17ന് പൊതു ചടങ്ങിലെത്തി

Published : Jan 08, 2022, 09:59 PM ISTUpdated : Jan 08, 2022, 10:37 PM IST
Novak Djokovic: ഡിസംബര്‍16ന് കൊവിഡ‍് ബാധിതനായ ജോക്കോവിച്ച് 17ന് പൊതു ചടങ്ങിലെത്തി

Synopsis

എന്നാല്‍ കൊവഡ് സ്ഥിരീകരിച്ചുവെന്ന് പറയുന്ന ഡിസംബര്‍ 16ന് തൊട്ടടുത്ത ദിവസം സെര്‍ബിയന്‍ തലസ്ഥാനമായ ബെല്‍ഗ്രേഡിലെ നൊവാക് ടെന്നീസ് സെന്‍ററില്‍ നടന്ന ചടങ്ങില്‍ യുവതാരങ്ങള്‍ക്ക് ജോക്കോവിച്ച് പുരസ്കാരങ്ങള്‍ വിതരണം ചെയ്യുന്നതിന്‍റെ ചിത്രങ്ങള്‍ സഹിതമുള്ള ഫേസ്ബുക് പോസ്റ്റാണ് ഇപ്പോള്‍ പുറത്തുവന്നത്.

മെല്‍ബണ്‍: സീസണിലെ ആദ്യ ഗ്രാന്‍സ്ലാം ടൂര്‍ണമെന്‍റായ ഓസ്ട്രേലിയന്‍ ഓപ്പണില്‍(Australian Open) പങ്കെടുക്കാനെത്തിയ നൊവാക് ജോക്കോവിച്ച്(Novak Djokovic) ഡിസംബറിൽ കൊവിഡ് ബാധിതനായതിനാലാണ് പ്രത്യേക വാക്സിന്‍ ഇളവിന് അപേക്ഷിച്ചതെന്ന ജോക്കോവിച്ചിന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചതിന് പിന്നാലെ ഇത് തെറ്റാണെന്ന് തെളിയക്കുന്ന തെളിവുകള്‍ പുറത്തുവന്നു. ഡിസംബര്‍ 16ന് നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് രോഗവിവരം സ്ഥിരീകരിക്കപ്പെട്ടതെന്നും 32 പേജുള്ള സത്യവാങ്മൂലത്തില്‍ ജോക്കോവിച്ചിന്‍റെ അഭിഭാഷകന്‍ കോടതിയെ ധരിപ്പിച്ചിരുന്നു.

എന്നാല്‍ കൊവഡ് സ്ഥിരീകരിച്ചുവെന്ന് പറയുന്ന ഡിസംബര്‍ 16ന് തൊട്ടടുത്ത ദിവസം സെര്‍ബിയന്‍ തലസ്ഥാനമായ ബെല്‍ഗ്രേഡിലെ നൊവാക് ടെന്നീസ് സെന്‍ററില്‍ നടന്ന ചടങ്ങില്‍ യുവതാരങ്ങള്‍ക്ക് ജോക്കോവിച്ച് പുരസ്കാരങ്ങള്‍ വിതരണം ചെയ്യുന്നതിന്‍റെ ചിത്രങ്ങള്‍ സഹിതമുള്ള ഫേസ്ബുക് പോസ്റ്റാണ് ഇപ്പോള്‍ പുറത്തുവന്നത്. കൊവിഡ് നിയന്ത്രണങ്ങളുളളതിനാല്‍ സംഘാടകര്‍ക്ക് പുറമെ പുരസ്കാര ജേതാതക്കള്‍ മാത്രമാണ് ചടങ്ങില്‍ ജോക്കോവിച്ചിനൊപ്പം പങ്കെടുത്തത്. ചടങ്ങില്‍ പങ്കെടുത്ത ഇരുപതോളം യുവതാരങ്ങള്‍ക്കും സംഘാടകര്‍ക്കുമൊപ്പം ജോക്കോവിച്ച് സെല്‍ഫി എടുക്കുന്ന ചിത്രങ്ങളും ഫേസ്ബുക് പോസ്റ്റിലുണ്ട്. ചടങ്ങില്‍ പങ്കെടുത്ത ആരും മാസ്ക് ധരിച്ചിട്ടുമില്ല. സെര്‍ബിയന്‍ മാധ്യമങ്ങളും ഈ ചടങ്ങ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കൊവിഡ് സ്ഥിരീകരിച്ചുവെന്ന് പറയുന്ന ഡിസംബര്‍ 16ന് സെര്‍ബിയന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്മെന്‍റ് സംഘടിപ്പിച്ച മറ്റൊരു ചടങ്ങിലും സ്റ്റാംപ് പ്രകാശനത്തിലും ജോക്കോവിച്ച് പങ്കെടുത്തിരുന്നു. ഈ ചടങ്ങിന്‍റെ ചിത്രങ്ങള്‍ ജോക്കോവിച്ച് 17ന് തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഓസ്ട്രേലിയില്‍ പ്രവേശിക്കാനുള്ള വിസ ഉണ്ടായിരുന്നുവെന്നും ഓസ്ട്രേലിയന്‍ ഓപ്പണ്‍ സംഘാടകര്‍ വാക്സിന്‍ ഇളവ് അനുവദിച്ചിരുന്നുവെന്നും ജോക്കോയുടെ അഭിഭാഷകന്‍ ഇന്ന് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. അടുത്തിടെ കൊവിഡ് ബാധിതനായ വ്യക്തിയെന്ന നിലയിൽ , ഡിസംബര്‍ 30ന് ഓസ്ട്രേലിയന്‍ ഓപ്പൺ അധികൃതര്‍ ഇളവ് നൽകിയെന്നായിരുന്നു ജോക്കോവിച്ചിന്‍റെ വാദം. ഓസ്ട്രേലിയയിലെ ആഭ്യന്തര മന്ത്രാലയം ജോക്കോവിച്ചിന് വാക്സിന്‍ ഇളവ് നല്‍കിയിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖകളും അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. കേസില്‍ കോടതില്‍ തിങ്കളാഴ്ചയാണ് ഇനി വാദം കേള്‍ക്കുക.

ഈ മാസം 17 മുതലാണ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടൂര്‍ണമെന്‍റ് തുടങ്ങുന്നത്. ഓസ്ട്രേലിയന്‍ ഓപ്പണ്‍ ജയിച്ചാല്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍സ്ലാം കിരീടങ്ങളെന്ന റെക്കോര്‍ഡ് ജോക്കോവിച്ചിന് സ്വന്തമാവും. നിലവില്‍ 20 ഗ്രാന്‍സ്ലാം കിരീടങ്ങളുമായി റാഫേല്‍ നദാലിനും റോജര്‍ ഫെഡറര്‍ക്കുമൊപ്പമാണ് ജോക്കോവിച്ചും.

PREV
Read more Articles on
click me!

Recommended Stories

മുന്നിൽ കരിയറിലെ വലിയ നേട്ടം, എന്നിട്ടും മാരത്തൺ ട്രാക്കിൽ തളർന്നുവീണയാളെ ചുമലിലേറ്റി അവര്‍ 2 പേരും ഫിനിഷ് ചെയ്തു; കൈയടിച്ച് കായികലോകം
അഖിലേന്ത്യ അന്തർ സർവ്വകലാശാല റഗ്ബി ചാമ്പ്യൻഷിപ്പ്, ഇരട്ട കിരീടവുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് ചരിത്ര വിജയം