അമിത് ഷായെ സന്ദര്‍ശിച്ച് ഗുസ്തി താരങ്ങള്‍, പ്രതികരണം നിരാശപ്പെടുത്തിയെന്ന് സാക്ഷി മാലിക്കിന്‍‍റെ ഭര്‍ത്താവ്

By Web TeamFirst Published Jun 5, 2023, 1:17 PM IST
Highlights

ദില്ലിയിലെ അമിത് ഷായുടെ വസതിയില്‍ ശനിയാഴ്ച വൈകിട്ടാണ് ഗുസ്തി താരങ്ങള്‍ കൂടിക്കാഴ്ച നടത്തിയത്. ഗുസ്തി താരങ്ങളുമായുള്ള ചര്‍ച്ചകള്‍ രാത്രി വൈകി ഏറെ നേരം നീണ്ടെങ്കിലും നിയമം അതിന്‍റെ വഴിക്ക് നീങ്ങട്ടെ എന്ന നിലപാടായിരുന്നു അമിത് ഷാ സ്വീകരിച്ചത്.

ദില്ലി: ലൈംഗികാതിക്രമ പരാതികളില്‍ അന്വേഷണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്‍റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് യാദവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത ഗുസ്തി താരങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ശനിയാഴ്ച അദ്ദേഹത്തിന്‍റെ വസതിയില്‍ സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിശദീകരിച്ചു. എന്നാല്‍ ആഭ്യന്ത്ര മന്ത്രിയുടെ പ്രതികരണം നിരാശാജനകമായിരുന്നുവെന്ന് കൂടിക്കാഴ്ചയില്‍ പങ്കെടുത്ത ഗുസ്തി താരം സാക്ഷി മാലിക്കിന്‍റെ ഭര്‍ത്താവ് കൂടിയായ സത്യവൃത് കാദിയാന്‍ പറഞ്ഞു. അമിത് ഷായുമായുള്ള ഗുസ്തി താരങ്ങളുടെ ചര്‍ച്ച അപൂര്‍ണമായിരുന്നുവെന്നും താരങ്ങള്‍ ആഗ്രഹിച്ച പ്രതികരണമല്ല ആഭ്യന്തര മന്ത്രിയില്‍ നിന്നുണ്ടായതെന്നും കാദിയാന്‍ വ്യക്തമാക്കി.

ദില്ലിയിലെ അമിത് ഷായുടെ വസതിയില്‍ ശനിയാഴ്ച വൈകിട്ടാണ് ഗുസ്തി താരങ്ങള്‍ കൂടിക്കാഴ്ച നടത്തിയത്. ഗുസ്തി താരങ്ങളുമായുള്ള ചര്‍ച്ചകള്‍ രാത്രി വൈകി ഏറെ നേരം നീണ്ടെങ്കിലും നിയമം അതിന്‍റെ വഴിക്ക് നീങ്ങട്ടെ എന്ന നിലപാടായിരുന്നു അമിത് ഷാ സ്വീകരിച്ചത്. അതേസമയം, ബ്രിജ് ഭഊഷണെ അറസ്റ്റ് ചെയ്യുംവരെ ഗുസ്തി താരങ്ങള്‍ സമരം നിര്‍ത്തില്ലെന്നും തുടര്‍ സമരപരിപാടികള്‍ വൈകാതെ പ്രഖ്യാപിക്കുമെന്നും കാദിയാന്‍ പറഞ്ഞു.

ശനിയാഴ്ച രാത്രി 11 മണിയോടെയാണ് ഗുത്സി താരങ്ങള്‍ അമിത് ഷായെ അദ്ദേഹത്തിന്‍റെ ഔദ്യോഗിക വസതിയിലെത്തി കണ്ടതെന്ന് ഗുസ്തി താരം ബജ്റംഗ് പൂനിയ എന്‍ഡിടിവിയോട് പറഞ്ഞു. പൂനിയക്ക് പുറമെ സാക്ഷി മാലിക്, സംഗീത ഫോഗട്ട്, സത്യവൃത് കദിയാന്‍ എന്നിവരും ആഭ്യന്തര മന്ത്രിയുമായി ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. എന്നാല്‍ ആഭ്യന്തര മന്ത്രിയുടെ ഭാഗത്തുനിന്ന് ഗുസ്തി താരങ്ങള്‍ക്ക് അനുകൂലമായ പ്രതികരണമൊന്നും ഉണ്ടായില്ലെന്നാണ് സൂചന.

പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരത്തെ ലൈംഗികമായി പീഡിപ്പിച്ചതടക്കമുള്ള കേസുകളില്‍ അന്വേഷണം നേരിടുന്ന ബ്രിജ് ഭൂഷണെതിരെ സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം വേണമെന്നും ഗുസ്തി താരങ്ങള്‍ ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും നിയമം നിയമത്തിന്‍റെ വഴിക്കു നീങ്ങുമെന്നും മാത്രമാണ് അമിത് ഷാ താരങ്ങളോട് പറഞ്ഞത്.

ഓവലില്‍ കാറ്റ് അവന് അനുകൂലം, ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ തിളങ്ങുക ആരെന്ന് വ്യക്തമാക്കി ഗ്രെഗ് ചാപ്പല്‍

ഗുസ്ത്രി താരങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കര്‍ഷക സംഘടനകള്‍ സര്‍ക്കാരിന് അനുവദിച്ച അഞ്ച് ദിവസത്തെ സമയപരിധി ശനിയാഴ്ട അവസാനിച്ചതോടയാണ് താരങ്ങള്‍ അമിത് ഷായെ വസതിയിലെത്തി കണ്ടത്. ഈ വര്‍ഷം ജനുവരി 18നാണ് ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷനെതിരെ ലൈംഗിക ആരോപണവുമായി താരങ്ങള്‍ രംഗത്തെത്തിയത്. ഫെഡറേഷൻ പിരിച്ചുവിടണമെന്നും ബ്രിജ് ഭൂഷനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നുമുള്ള ആവശ്യങ്ങളായിരുന്നു താരങ്ങള്‍ ഉയർത്തിയത്.

മൂന്ന് ദിവസം നീണ്ടുനിന്ന സമരത്തിനൊടുവിൽ താരങ്ങളുടെ പരാതി അന്വേഷിക്കാൻ കായിക മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. മേരി കോം അധ്യക്ഷയായ ആറംഗ സമിതിയാണ് ഇവരുടെ പരാതികൾ അന്വേഷിക്കുന്നത്. വിഷയത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും തുടര്‍ നടപടികള്‍ ഉണ്ടാവാതെ വന്നതോടെ താരങ്ങള്‍ വീണ്ടും പ്രതിഷേധവുമായി ഇറങ്ങുകയായിരുന്നു. താരങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കോടതി നിര്‍ദേശത്താലാണ് പരാതിയിന്‍മേല്‍ കേസ് എടുക്കാന്‍ ദില്ലി പൊലീസ് തയ്യാറായത്.

വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌റംഗ് പൂനിയ തുടങ്ങിയ മുന്‍നിര താരങ്ങള്‍ ഉള്‍പ്പടെയാണ് ബ്രിജ് ഭൂഷനെതിരെ പ്രതിഷേധവുമായി ജന്ദര്‍ മന്ദിറിലിറങ്ങിയത്. മെയ് 28ന് ദില്ലിയിലെ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിലേക്കുള്ള മാര്‍ച്ചിനിടെ ഇവരെ ദില്ലി പൊലീസ് വലിച്ചിഴച്ച് സമരവേദി പൊളിച്ചു മാറ്റിയിരുന്നു. ഇതിന് ശേഷമാണ് മെഡലുകള്‍ ഗംഗയിലൊഴുക്കാന്‍ സാക്ഷി മാലിക് ഉള്‍പ്പടെയുള്ള ഗുസ്‌തി താരങ്ങള്‍ ഹരിദ്വാറിലേക്ക് നീങ്ങിയെങ്കിലും കര്‍ഷക സംഘടന നേതാക്കള്‍ ഇടപെട്ട് ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു.

​ഗുസ്തിതാരങ്ങളുടെ സമരം; 'രാജ്യത്തിന്റെ യശസ്സുയർത്തിയവർ നീതിക്കായി യാചിക്കുന്നു'; രാഹുൽ ​ഗാന്ധി

click me!