ഗുസ്തിതാരങ്ങളുടെ സമരം; 'രാജ്യത്തിന്റെ യശസ്സുയർത്തിയവർ നീതിക്കായി യാചിക്കുന്നു'; രാഹുൽ ഗാന്ധി
വനിതാ ഗുസ്തി താരങ്ങളുടെ ഈ അവസ്ഥകൾക്ക് ഉത്തരവാദി മോദി സർക്കാർ ആണെന്നും രാഹുല്‍ ഗാന്ധി
ദില്ലി: ഗുസ്തി താരങ്ങളുടെ സമരത്തിനി പിന്തുണ നൽകി രാഹുൽ ഗാന്ധി. രാജ്യത്തിന്റെ യശസ്സുയർത്തിയവർ തെരുവിൽ നീതിക്കായി യാചിക്കുന്നു എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ആരോപണം നേരിടുന്ന എംപി പ്രധാനമന്ത്രിയുടെ സുരക്ഷാ കവചത്തിലാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. വനിതാ ഗുസ്തി താരങ്ങളുടെ ഈ അവസ്ഥകൾക്ക് ഉത്തരവാദി മോദി സർക്കാർ ആണ്. ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയുമായി നിരവധി പ്രമുഖരാണ് രംഗത്തെത്തുന്നത്.
അതേ സമയം, ഗുസ്തിതാരങ്ങളുടെ സമരത്തോട് പിന്തുണ അറിയിച്ച് ബിജെപി എംപിമാരും രംഗത്തെത്തിയിട്ടുണ്ട്. ദിവസങ്ങളായി ബിജെപി എംപി ബ്രിജ് ഭൂഷനെതിരെ ഗുസ്തി താരങ്ങൾ നടത്തിവരുന്ന സമരത്തെ സർക്കാർ അടിച്ചമർത്തുന്നതിനിടെയാണ് പിന്തുണയുമായി ബിജെപി എംപി രംഗത്തെത്തിയിരിക്കുന്നത്. ഗുസ്തി താരങ്ങളെ പിന്തുണച്ച് മഹാരാഷ്ട്രയിൽ നിന്നുള്ള എംപി പ്രിതം മുണ്ടെ രംഗത്തെത്തി. നേരത്തെ, ഹരിയാനയിലെ ബിജെപി എം പി ബ്രിജേന്ദ്ര സിംഗ് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
ഇത്രയും ഗൗരവമുള്ള പരാതി ഒരു സ്ത്രീ പറയുമ്പോൾ അത് സത്യമാണെന്ന് സംശയലേശമന്യേ പരിഗണിക്കണമെന്ന് പ്രീതം മുണ്ടെ പറഞ്ഞു. അത് ഏതെങ്കിലും സർക്കാരോ പാർട്ടിയോ ആകാം. പരാതി ശ്രദ്ധിക്കപ്പെടാതെ പോകുന്നുവെങ്കിൽ അത് ന്യായമല്ലെന്ന് ഞാൻ വിശ്വസിക്കുന്നു. അത് ശ്രദ്ധിക്കപ്പെടാതെ പോകരുത്, ആവശ്യമായ ശ്രദ്ധ നൽകണമെന്ന് പ്രീതം മുണ്ടെ പറഞ്ഞു. ഗുസ്തി താരങ്ങൾ അവരുടെ മെഡലുകൾ ഗംഗയിലെറിയുന്നത് നിർഭാഗ്യകരവും വേദനാജനകവുമാണെന്നായിരുന്നു ബ്രിജേന്ദ്ര സിംഗ് പറഞ്ഞത്.
ലൈംഗിക പീഡന കേസില്‍ ഗുസ്‌തി ഫെഡറേഷന്‍ പ്രസിഡന്‍റും ബിജെപി എംപിയുമായി ബ്രിജ് ഭൂഷന്‍ സിംഗിനെതിരെ ഗുസ്‌തി താരങ്ങള്‍ ദില്ലിയില്‍ നടത്തുന്ന പ്രതിഷേധത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മൗനം ചോദ്യം ചെയ്‌ത് ഫ്ലക്‌സ്. സച്ചിന്‍റെ മുംബൈയിലെ വസതിക്ക് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് വലിയ പോസ്റ്റര്‍ സ്ഥാപിച്ചത്. സച്ചിന്‍റെ വീടിന് മുന്നില്‍ ഫ്ലക്‌സ് സ്ഥാപിച്ചു എന്ന വിവരം ലഭിച്ചതും മുംബൈ പൊലീസ് പാഞ്ഞെത്തി പോസ്റ്റര്‍ നീക്കം ചെയ്‌തെന്നും ദേശീയ മാധ്യമമായ ഇന്ത്യ ടുഡെയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വലിയ ജനസ്വാധീനമുള്ള ക്രിക്കറ്റ് താരങ്ങള്‍ ഗുസ്‌തി താരങ്ങളുടെ പ്രതിഷേധത്തില്‍ മൗനം പാലിക്കുന്നതായുള്ള വിമര്‍ശനം ശക്തമായിരിക്കേയാണ് സച്ചിന്‍റെ വസതിക്ക് മുന്നില്‍ ഫ്ലക്‌സ് പ്രത്യക്ഷപ്പെട്ടത്.
'ബ്രിജ് ഭൂഷണെതിരെ തെളിവില്ല, അറസ്റ്റ് ചെയ്യാനാവില്ല'; പ്രതിയെ ന്യായീകരിച്ച് ദില്ലി പൊലീസ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം