എതിരാളികളില്ല, ഫ്രഞ്ച് ഓപ്പണ്‍ റാഫേല്‍ നദാലിന്; ഗ്രാന്‍ഡ്സ്ലാം കിരീടനേട്ടത്തില്‍ റോജര്‍ ഫെഡറര്‍ക്കൊപ്പം

By Web TeamFirst Published Oct 11, 2020, 9:36 PM IST
Highlights

റോളണ്ട് ഗാരോസില്‍ 13ാം തവണയാണ് നാദല്‍ കിരീടം നേടുന്നത്. ഇതോടെ 20 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങായി നദാലിന്റെ അക്കൗണ്ടില്‍. ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടിയ സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ക്കൊപ്പമാണ് നദാല്‍. 

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ തുടര്‍ച്ചയായ നാലാം തവണ സ്പാനിഷ് താരം റാഫേല്‍ നദാലിന്. ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് നദാല്‍ കിരീടം നേടിയത്. സ്‌കോര്‍ 0-6, 2-6, 5-7. റോളണ്ട് ഗാരോസില്‍ 13ാം തവണയാണ് നാദല്‍ കിരീടം നേടുന്നത്. ഇതോടെ 20 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങായി നദാലിന്റെ അക്കൗണ്ടില്‍. ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടിയ സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ക്കൊപ്പമാണ് നദാല്‍. 

കളിമണ്‍ കോര്‍ട്ടില്‍ ഒരിക്കല്‍ പോലും ജോക്കോവിച്ച് സ്പാനിഷ് താരത്തിന് പറ്റിയ എതിരാളി അല്ലായിരുന്നു. ഒരു ഗെയിം പോലും വിട്ടുകൊടുക്കാതെയാണ് നദാല്‍ ആദ്യ സെറ്റ് സ്വന്തമാക്കിയത്. മൂന്ന് തവണ ജോക്കോയുടെ സെര്‍വ് ബ്രേക്ക് ചെയ്തു. രണ്ടാം സെറ്റില്‍ രണ്ട് തവണവും നദാലിന് മുന്നില്‍ ജോക്കോവിച്ച് പിഴച്ചു. 2-6നാണ് താരം സെറ്റ് സ്വന്തമാക്കിയത്. 

മൂന്നാം സെറ്റില്‍ ഇരുവരും ഒപ്പത്തിനൊപ്പം നിന്നു. ആദ്യ നാല് ഗെയിമുകള്‍ ഇരുവരും പങ്കിട്ടു. എന്നാല്‍ അടുത്ത ഗെയിമില്‍ നദാല്‍ സെര്‍വ് ഭേദിച്ചു. 2-3ന്റെ ലീഡ്. മത്സരം കൈവിടുമെന്ന് തോന്നിച്ചെങ്കിലും ജോക്കോവിച്ച് തിരിച്ചടിച്ചു. സ്‌കോര്‍ 3-3. പിന്നീട് ഇരുവരും നാല് പോയിന്റ് പങ്കിട്ടപ്പോള്‍ സ്‌കോര്‍ 5-5. എന്നാല്‍ വീണ്ടും നദാല്‍ സെര്‍വ് ഭേദിച്ചു. 5-6ന്റെ ലീഡ്. അവസാന ഗെയിമിലാവട്ടെ ഒരു പിഴവും വരുത്തിയതുമില്ല. ഫ്രഞ്ച് ഓപ്പണില്‍ നദാലിന് 13ാം കിരീടം. 

നേരത്തെ വനിതാ വിഭാഗത്തില്‍ ഇഗ സ്വിയാറ്റക് കിരീടം നേടിയിരുന്നു. നിലവിലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജേതാവ് സോഫിയെ കെനിനെ നേരിട്ടുളള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് പോളണ്ടിന്റെ ഇഗ കിരീടം നേടിയത്.

click me!