
ഡാളളസ്: ലോക അണ്ടർ-20 അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വീണ്ടും അഭിമാനനിമിഷം. പുരുഷന്മാരുടെ ലോങ് ജമ്പിൽ ഇന്ത്യൻ താരം ഷാനവാസ് ഖാൻ വെങ്കല മെഡൽ സ്വന്തമാക്കി. 7.84 മീറ്റർ ദൂരം ചാടിയാണ് ഇരുപതുകാരനായ ഷാനവാസ് മെഡൽ നേട്ടം കൈവരിച്ചത്. ഇതോടെ ലോകവേദിയിൽ ഒരു അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ലോങ് ജമ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമെന്ന ചരിത്രനേട്ടവും ഷാനവാസ് സ്വന്തമാക്കി. ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മൂന്നാമത്തെ മെഡലാണിത്. നേരത്തെ ആശിഷ് യാദവും വസന്ത് മേഘ്‌വാളും വെള്ളി മെഡലുകൾ നേടിയിരുന്നു.
ക്വാളിഫയിങ് റൗണ്ടിൽ 7.73 മീറ്റർ കണ്ടെത്തിയാണ് ഷാനവാസ് ഫൈനലിലേക്ക് യോഗ്യത നേടിയത്. ഫൈനലിൽ തന്‍റെ മൂന്നാം ശ്രമത്തിലാണ് ഷാനവാസ് മെഡൽ ഉറപ്പിച്ച 7.84 മീറ്റർ ദൂരം പിന്നിട്ടത്. ആദ്യ രണ്ട് ശ്രമങ്ങളിൽ യഥാക്രമം 7.67 മീറ്ററും 7.72 മീറ്ററുമായിരുന്നു ഷാനവാസ് പിന്നിട്ടത്. നാലാം ശ്രമത്തിൽ 7.52 മീറ്ററിലെത്താനേ കഴിഞ്ഞുള്ളൂ. അവസാന ശ്രമത്തിന് ശേഷം പേശിവലിവ് കാരണം താരം മൈതാനത്ത് വേദനകൊണ്ട് വീണെങ്കിലും, പിന്നാലെ മത്സരിച്ച മറ്റ് താരങ്ങൾക്കാർക്കും ഷാനവാസിന്‍റെ ദൂരം മറികടക്കാൻ സാധിച്ചില്ല. ഇറ്റലിയുടെ ഡാനിയേൽ ഇൻസോളിക്കാണ് (7.97 മീറ്റർ) സ്വർണ്ണം. ഓസ്ട്രേലിയയുടെ മേസൺ മക്ഗ്രോഡർ (7.96 മീറ്റർ) വെള്ളി നേടി. മത്സരത്തിലുണ്ടായിരുന്ന മറ്റൊരു ഇന്ത്യൻ താരം ആർ.സി. ജിതിൻ അർജുനൻ 7.59 മീറ്റർ ദൂരത്തോടെ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
🚨 Watch Shahnavaz win BRONZE at the World Athletics U20 Championships 2026.
He won bronze in the men’s long jump final with a best attempt of 7.84m, which came in his 3rd attempt.
No athlete in the field was able to breach the 8m mark.
🥇 Daniele Inzoli (Italy) – 7.97m
🥈… pic.twitter.com/iWzPLb7cFF— nnis Sports (@nnis_sports) August 9, 2026
ഉത്തർപ്രദേശിലെ പ്രതാപ്ഗഢ് ജില്ലയിലെ മധായ്പൂർ ഗ്രാമത്തിൽ നിന്നാണ് ഷാ നവാസിന്‍റെ വരവ്. ടാക്സി ഡ്രൈവറായ പിതാവിന്‍റെ മകനായ ഷാ നവാസിന് കായികപശ്ചാത്തലമുള്ള കുടുംബമാണ് തണലായത്. കഴിഞ്ഞ നാല് മാസത്തിനിടെ തന്‍റെ വ്യക്തിഗത മികച്ച ദൂരം 8.30 മീറ്ററായി ഉയർത്താൻ ഷാനവാസിന് സാധിച്ചിരുന്നു. ഏഷ്യൻ തലത്തിൽ ശ്രദ്ധേയനായതിന് പിന്നാലെ ലോക വേദിയിലും പതറാതെ പോരാടി മെഡൽ കൊയ്തതോടെ ഇന്ത്യൻ അത്‌ലറ്റിക്സിന്‍റെ പുതിയ പ്രതീക്ഷയായി മാറിയിരിക്കുകയാണ് ഈ യുവതാരം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക