രണ്ടാം സീഡിനെ വിറപ്പിച്ച് ശരത് കമല്‍ കീഴടങ്ങി; ടേബിള്‍ ടെന്നിസില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു

By Web TeamFirst Published Jul 27, 2021, 10:28 AM IST
Highlights

ലോക മൂന്നാം നമ്പറും ഒളിംപിക്‌സിലെ രണ്ടാം സീഡുമായ ചൈനയുടെ മാ ലോംഗാണ് ശരത്തിനെ തോല്‍പ്പിച്ചത്. ഒന്നിനെതിരെ നാല് ഗെയിമുകള്‍ക്കായിരുന്നു ലോംഗിന്റെ ജയം. സ്‌കോര്‍ 11-7, 8-11, 13-11, 11-4, 11-4.
 

ടോക്യോ: ഒളിംപിക് ടേബിള്‍ ടെന്നിസില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. പുരുഷ സിംഗിള്‍സില്‍ ഇന്ന് ശരത് കമല്‍ പുറത്തായി. ലോക മൂന്നാം നമ്പറും ഒളിംപിക്‌സിലെ രണ്ടാം സീഡുമായ ചൈനയുടെ മാ ലോംഗാണ് ശരത്തിനെ തോല്‍പ്പിച്ചത്. ഒന്നിനെതിരെ നാല് ഗെയിമുകള്‍ക്കായിരുന്നു ലോംഗിന്റെ ജയം. സ്‌കോര്‍ 11-7, 8-11, 13-11, 11-4, 11-4.

കടുത്ത മത്സരം പുറത്തെടുത്താണ് ശരത് കീഴടങ്ങിയത്. ആദ്യ ഗെയിം ചൈനീസ് താരം അനായാസം സ്വന്തമാക്കി. എന്നാല്‍ രണ്ടാം ഗെയിമില്‍ ശരത് ലോംഗിനെ ഞെട്ടിച്ചു. മൂന്ന് പോയിന്റ് വ്യത്യാസത്തില്‍ 39-കാരന്‍ ഗെയിം സ്വന്തമാക്കി. മൂന്നാം ഗെയിമിലും എതിരാളിയെ അനായാസം ജയിക്കാന്‍ ശരത് സമ്മതിച്ചില്ല. 8-10ന് പിന്നില്‍ നിന്ന് ശേഷം ശരത് 11-11 ഒപ്പമെത്തി. പിന്നീടാണ് തോല്‍വി സമ്മതിച്ചത്. അടുത്ത രണ്ട് ഗെയിമിലും കമലിന് പിടിച്ചുനില്‍ക്കാനായില്ല.

ഇതോടെ ടേബിള്‍ ടെന്നിസീസില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് വിരാമമയാി. ഇന്നലെ മണിക ബത്ര വനിതാ സിംഗിള്‍സില്‍ പുറത്തായിരുന്നു. ഇന്ന് നടന്ന 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ മിക്‌സ്ഡ് ഇനത്തില്‍ മത്സരിച്ച മനു ഭാകര്‍- സൗരഭ് ചൗധരി സഖ്യവും അഭിഷേക് വര്‍മ- യശസ്വിന് ദേശ്വള്‍ ജോഡിയും  യോഗ്യതാ റൗണ്ടില്‍ പുറത്തായിരുന്നു. പുരുഷ ഹോക്കിയില്‍ ഇന്ത്യ സ്‌പെയ്‌നിനെ 3-0ത്തിന് തകര്‍ത്തു.

click me!