സിംഗപ്പൂര്‍ ഓപ്പണ്‍: സിന്ധു സെമിയില്‍, സൈനയും പ്രണോയിയും പുറത്ത്

By Gopalakrishnan CFirst Published Jul 15, 2022, 6:18 PM IST
Highlights

പി വി സിന്ധു സെമിയിലെത്തിയപ്പോള്‍ ഇന്ത്യന്‍ പ്രതീക്ഷകളായിരുന്ന സൈന നെഹ്‌വാളിനും മലയാളി താരം എച്ച് എസ് പ്രണോയിക്കും ക്വാര്‍ട്ടറില്‍ കാലിടറി. ലോക ഒമ്പതാം നമ്പര്‍ താരം ബിങ് ജിയാവോയെ തോല്‍പ്പിച്ച് ക്വാര്‍ട്ടറിലെത്തിയ സൈനക്ക് പക്ഷെ ക്വാര്‍ട്ടറില്‍ ജപ്പാന്‍ താരം അയാ ഒഹോറിക്ക് മുമ്പില്‍ അടിയറവ് പറയേണ്ടിവന്നു.

സിംഗപ്പൂര്‍: സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്‍റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പി വി സിന്ധു ക്വാര്‍ട്ടറില്‍. ആവേശപ്പോരാട്ടത്തില്‍ ചൈനയുടെ ഹാന്‍ യുവിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകളില്‍ മറികടന്നാണ് സിന്ധു ക്വാര്‍ട്ടറിലെത്തിയത്. സ്കോര്‍ 17-21 21-11 21-19. ആദ്യ ഗെയിം നഷ്ടമായശേഷമായിരുന്നു സിന്ധുവിന്‍റെ തിരിച്ചുവരവ്. ടൂര്‍ണമെന്‍റിലെ മൂന്നാം സീഡായ സിന്ധു സെമിയില്‍ ലോക റാങ്കിംഗില്‍ 38ാ സ്ഥാനക്കാരിയായ സായ്ന് കവാക്കാമിയ നേരിടും.

തായ്‌ലന്‍ഡ് താരം പോണ്‍പാവി ചോചുവോങിനെ നേരിട്ടുള്ള ഗെയിമുകളില്‍ അട്ടിമറിച്ചാണ് കവാക്കാമി സെമിയിലെത്തിയത്. സ്കോര്‍ 21-17 21-19. ഈ മാസം ബര്‍മിങ്ഹാമില്‍ ആരംഭിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന് മുമ്പുള്ള അവസാന ടൂര്‍ണമെന്‍റായതിനാല്‍ സിംഗപ്പൂര്‍ ഓപ്പണില്‍ കിരീടം നേടിയാല്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആത്മവിശ്വാസത്തോടെ സിന്ധുവിന് ഇറങ്ങാനാവും.

സൈനയ്ക്കും പ്രണോയിക്കും കാലിടറി

പി വി സിന്ധു സെമിയിലെത്തിയപ്പോള്‍ ഇന്ത്യന്‍ പ്രതീക്ഷകളായിരുന്ന സൈന നെഹ്‌വാളിനും മലയാളി താരം എച്ച് എസ് പ്രണോയിക്കും ക്വാര്‍ട്ടറില്‍ കാലിടറി. ലോക ഒമ്പതാം നമ്പര്‍ താരം ബിങ് ജിയാവോയെ തോല്‍പ്പിച്ച് ക്വാര്‍ട്ടറിലെത്തിയ സൈനക്ക് പക്ഷെ ക്വാര്‍ട്ടറില്‍ ജപ്പാന്‍ താരം അയാ ഒഹോറിക്ക് മുമ്പില്‍ അടിയറവ് പറയേണ്ടിവന്നു. ഒന്നിനെകിരെ രണ്ട് ഗെയിമുകളിലായിരുന്നു സൈനയുടെ തോല്‍വി. സ്കോര്‍ 13-21 21-15 20-22. അവസാന ഗെയിമില്‍ രണ്ട് മാച്ച് പോയന്‍റുകള്‍ ലഭിച്ചിട്ടും അത് മുതലാക്കാനാവാതെയാണ് സൈന ക്വാര്‍ട്ടറില്‍ വീണത്.

പുരുഷ സിംഗിള്‍സില്‍ കോഡായ് നരക്കോവക്കെതിരെ ആദ്യ ഗെയിം നേടിയശേഷമാണ് പ്രണോയ് മത്സരം കൈവിട്ടത്. സ്കോര്‍ 12-21 21-14 21-18. നിര്‍ണായക അവസാന ഗെയിമില്‍ 7-18ന് പിന്നില്‍ നിന്ന പ്രണോയ് പിന്നീട് തുടര്‍ച്ചയായി എട്ട് പോയന്‍റ് നേടി ശക്തനായി തിരിച്ചുവന്നെങ്കിലും അവസാനം മത്സരം കൈവിട്ടു. ഡബിള്‍സില്‍ ഇന്ത്യന്‍ സഖ്യമായ ധ്രുവ് കപില-എം ആര്‍ അര്‍ജ്ജുന്‍ സഖ്യവും ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായി.

click me!