സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് മേഴ്സിക്കുട്ടൻ രാജിവച്ചു; പകരം ഷറഫലി

By Web TeamFirst Published Feb 6, 2023, 8:23 PM IST
Highlights

. യു ഷറഫലി പുതിയ പ്രസിഡന്റായേക്കും എന്നാണ് വിവരം. കാലാവധി തീരാൻ ഒന്നര വർഷം ബാക്കി നിൽക്കേയാണ് മെഴ്സിയുടെ രാജി.

തിരുവനന്തപുരം: സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് മേഴ്സി കുട്ടൻ രാജിവച്ചു. മേഴ്സിക്കൊപ്പം സ്പോർട്സ് കൗൺസിലിലെമുഴുവൻ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളും രാജിവച്ചിട്ടുണ്ട്. കായിക മന്ത്രിയുമായുള്ള അസ്വാരസ്യങ്ങളെ തുടർന്ന് സിപിഎം ആവശ്യപ്പെട്ടതനുസരിച്ചാണ് രാജിയെന്നാണ് വിവരം. മേഴ്സികുട്ടനെ കൂടാതെ വൈസ് പ്രസിഡൻറിനോടും അഞ്ച് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളോടും രാജിവയ്ക്കണമെന്നും പാർട്ടി നിർദ്ദേശിച്ചിരുന്നു. യു ഷറഫലി പുതിയ പ്രസിഡന്റായേക്കും എന്നാണ് വിവരം. കാലാവധി തീരാൻ ഒന്നര വർഷം ബാക്കി നിൽക്കേയാണ് മേഴ്സിയുടെ രാജി.

കായിക മന്ത്രിയും സ്പോട്സ് കൗൺസിൽ പ്രസിഡന്റും തമ്മിൽ നേരത്തെ മുതൽ ചില അസ്വാരസ്യങ്ങളുണ്ടായിരുന്നു. കായിക താരങ്ങൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളും സാമ്പത്തിക ആവശ്യങ്ങളും പരിഗണിക്കപ്പെടുന്നില്ലെന്ന പരാതി സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പരസ്യമായി ഉന്നയിച്ചിരുന്നു. ഇതോടെ അഭിപ്രായ വ്യത്യാസം കടുത്തു. സ്പോർട്സ് കൗൺസിലിന്റെ കാര്യക്ഷമതയെ കുറിച്ചും മന്ത്രിക്കും വകുപ്പിനും പരാതി ഉണ്ടായിരുന്നു. ഇതെല്ലാം കൂടിയായപ്പോഴാണ് പ്രഡിസിഡൻറും വൈസ് പ്രസിഡന്റും അഞ്ച് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളും ഇനി തുടരേണ്ടതില്ലെന്ന നിർദ്ദേശം സിപിഎം മുന്നോട്ട് വച്ചതും രാജിയിൽ കാര്യങ്ങളവസാനിക്കുന്നതും. 

സ്പോർട്സ് കൗൺസിലിനെ നോക്കുകുത്തിയാക്കി ഒളിന്പിക്സ് അസോസിയേഷൻ കാര്യങ്ങൾ നടത്തിയെടുക്കുന്നു എന്ന വിമർശനം കായിക വകുപ്പിൽ പൊതുവെ ഉണ്ട്. ഒളിംപിക് അസോസിയേഷൻറെ അനാവശ്യ കൈകടത്തലുകളിൽ മേഴ്സിക്കുട്ടനും അതൃപ്തി ഉള്ളതായാണ് വിവരം. ഇതും രാജി തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് വിവരം. 2019 ൽ ടിപി ദാസന് ശേഷമാണ് മേഴ്സിക്കുട്ടൻ സ്പോർട്സ് കൗൺസിലിന്റെ തലപ്പത്തെത്തുന്നത്. കാലാവധി തീരാൻ ഇനിയും ഒരു വർഷം ബാക്കിയുണ്ട്. 

click me!