കണ്ണുകള്‍ പി വി സിന്ധുവില്‍, ഇന്ന് സെമി; എതിരാളി ലോക ഒന്നാം നമ്പര്‍ താരം

By Web TeamFirst Published Jul 31, 2021, 9:54 AM IST
Highlights

ഇരുവരും 18 തവണയാണ് കോര്‍ട്ടില്‍ നേര്‍ക്കുനേര്‍ വന്നത്. പതിമൂന്നിലും തായ് സു ജയിച്ചു. സിന്ധുവിന്‍റെ പേരില്‍ അഞ്ച് ജയം മാത്രം. 

ടോക്കിയോ: ഒളിംപിക്‌സില്‍ ഇന്ന് രാജ്യത്തിന്‍റെ കണ്ണുകള്‍ ബാഡ്‌മിന്‍റണ്‍ താരം പി വി സിന്ധുവില്‍. ബാഡ്‌മിന്‍റൺ സെമിയിൽ ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങിനെ സിന്ധു നേരിടും. തായ് ലോക ഒന്നാം നമ്പര്‍ താരമാണ് എങ്കില്‍ സിന്ധു റാങ്കിംഗില്‍ നിലവിൽ ഏഴാമതാണ്. സിന്ധുവിന് 26 ഉം തായ്‌ക്ക് 27 ഉം വയസാണ് പ്രായം. 

കരോലിനാ മാരിന്‍ പിന്മാറിയതോടെ പ്രധാന എതിരാളി തായിയാണ് എന്ന് സിന്ധുവിന്‍റെ പരിശീലകന്‍ നേരത്തെ തുറന്നുപറഞ്ഞിരുന്നു. ഇരുവരും 18 തവണയാണ് കോര്‍ട്ടില്‍ നേര്‍ക്കുനേര്‍ വന്നത്. പതിമൂന്നിലും തായ് സു ജയിച്ചു. സിന്ധുവിന്‍റെ പേരില്‍ അഞ്ച് ജയം മാത്രം. ഇതിൽ തന്നെ അവസാനം നടന്ന മൂന്ന് മത്സരങ്ങളിലും സിന്ധുവിന് തായിയെ തോൽപ്പിക്കാനായില്ല. 2021ൽ ഇരുവരും നേര്‍ക്കുനേര്‍ വരുന്നത് ആദ്യമാണ് എന്നത് സവിശേഷതയാണ്. 

പ്രധാന ചാമ്പ്യന്‍ഷിപ്പുകളില്‍ മികവിലേക്കുയരുന്നതാണ് സിന്ധുവിന്‍റെ ശീലമെങ്കില്‍ ലോക ചാമ്പ്യന്‍ഷിപ്പിലോ ഒളിംപിക്‌സിലോ മെഡൽ ഇല്ല എന്നത് തായിയുടെ പോരായ്‌മ. 2016ലെ റിയോ ഒളിംപിക്‌സിലും 2018ലെ ലോക ടൂര്‍ ഫൈനല്‍സിലും 2019ലെ ലോക ചാമ്പ്യന്‍ഷിപ്പിലും തായി സു യിങിനെ സിന്ധു തോൽപ്പിച്ചു എന്നത് അതുകൊണ്ടുതന്നെ പ്രസക്തം. സിന്ധു ഒളിംപിക്‌സില്‍ തുടര്‍ച്ചയായ രണ്ടാം സെമിക്ക് ഇറങ്ങുമ്പോള്‍ തായ് സുവിന് ക്വാര്‍ട്ടറിൽ കടക്കാന്‍ മൂന്ന് ഒളിംപിക്‌സുകള്‍ കളിക്കേണ്ടി വന്നു.

ടോക്കിയോയിലെ പ്രകടനം നോക്കിയാൽ സിന്ധു ഒരു ഗെയിം പോലും ഇതുവരെ വഴങ്ങിയിട്ടില്ല. അതേസമയം ഇന്‍റാനോണിനെതിരെ കടുത്ത പോരാട്ടം അതിജീവിച്ചാണ് തായ് സു വരുന്നത്. എന്നാൽ ബൈ ലഭിച്ചതിനാൽ സിന്ധുവിനേക്കാള്‍ ഒരു മത്സരം കുറവാണ് തായ്‌പേയി താരം കളിച്ചതെന്ന പ്രത്യേകതയുണ്ട്. 

ഇന്ന് പരാജയപ്പെട്ടാല്‍ പി വി സിന്ധുവിന്‍റെ മെഡൽ സാധ്യത അവസാനിക്കില്ല. തോറ്റാൽ വെങ്കല മെഡൽ മത്സരത്തിന് യോഗ്യത നേടും. പോഡിയത്തിലെത്താന്‍ ഒരവസരം കൂടി ഉണ്ടെന്നര്‍ത്ഥം. എന്നാല്‍ അതിന് കാത്തുനില്‍ക്കാതെ സിന്ധുവും ഇന്ത്യയും രണ്ട് തുടര്‍ ജയങ്ങളാണ് ആഗ്രഹിക്കുന്നത്. 'ഓള്‍ ദ് ബെസ്റ്റ് സിന്ധു' എന്ന് ഇതുകൊണ്ട് നമുക്ക് ഒരുമിച്ച് പറയാം. 

ബാഡ്‌മിന്‍റണില്‍ സിന്ധു സൗന്ദര്യം; തുടര്‍ച്ചയായ രണ്ടാം ഒളിംപിക്‌സ് സെമിയില്‍

അതാനു ദാസ് പുറത്ത്; ഒളിംപിക്‌സ് അമ്പെയ്‌ത്തില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്‌തമിച്ചു

പ്രതീക്ഷയിലേക്ക് ഒരേറ്; ഡിസ്‌കസ് ത്രോയില്‍ കമല്‍പ്രീത് കൗര്‍ ഫൈനലില്‍

ബോള്‍ട്ടിന് ശേഷം ആര്..? ലോകത്തെ വേഗക്കാരനെ നാളെ അറിയാം

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!