കമൽപ്രീത് കൗറിനെതിരെ ആക്ഷേപവുമായി സീമ പൂനിയ; ഒളിംപിക്സിന് മുന്‍പ് വിവാദം

By Web TeamFirst Published Jul 1, 2021, 12:25 PM IST
Highlights

ഡിസ്കസ് ത്രോയിൽ 66.59 മീറ്റര്‍ എന്ന റെക്കോര്‍ഡ് ദൂരവുമായാണ് കമൽപ്രീത് കൗര്‍ ടോക്യോ ഒളിംപിക്സിന് യോഗ്യത നേടിയത്

ദില്ലി: ടോക്യോ ഒളിംപിക്സിന് മുന്‍പ് ഇന്ത്യന്‍ അത്‌ലറ്റിക്‌സില്‍ വിവാദം. കമൽപ്രീത് കൗറിന്‍റെ ശരീരത്തിൽ പുരുഷ ഹോര്‍മോണിന്‍റെ അളവ് കൂടുതലെന്ന ആക്ഷേപവുമായി സീമ പൂനിയ രംഗത്തെത്തി. 

ഡിസ്കസ് ത്രോയിൽ 66.59 മീറ്റര്‍ എന്ന റെക്കോര്‍ഡ് ദൂരവുമായാണ് കമൽപ്രീത് കൗര്‍ ടോക്യോ ഒളിംപിക്സിന് യോഗ്യത നേടിയത്. വിസ്മയനേട്ടത്തിന്‍റെ ആവേശം അടങ്ങുംമുന്‍പാണ് കമൽപ്രീതിനെതിരെ പരാതിയുമായി സീമ പൂനിയ ദേശീയ അത്‌ലറ്റിക്‌ ഫെഡറേഷനെ സമീപിച്ചത്. കമൽപ്രീതിന്‍റെ ശരീരത്തിൽ പുരുഷ ഹോര്‍മോണിന്‍റെ അളവ് കൂടുതലെന്നും വിദഗ്ധ പരിശോധനയ്ക്ക് വിധേയയാക്കണമെന്നും ആണ് സീമ പൂനിയയുടെ ആവശ്യം. 

'കമൽപ്രീതിന്‍റെ പ്രകടനത്തിന്‍റെ ദൃശ്യങ്ങള്‍ പലതവണ പരിശോധിച്ചപ്പോള്‍ സംശയം ബലപ്പെട്ടു. കരിയറിന്‍റെ അവസാനത്തിലെത്തിയ തന്നെ ഇത് ബാധിക്കില്ല. എന്നാൽ യുവതാരങ്ങള്‍ക്ക് തുല്യനീതി നിഷേധിക്കപ്പെടരുതെന്നും ഫെ‍ഡറേഷനും സായിയും ഇടപെടണം' എന്നുമാണ് സീമ പൂനിയ ആവശ്യപ്പെടുന്നത്. ഫെഡറേഷന്‍ കപ്പിൽ മികച്ച പ്രകടനം നടത്തിയപ്പോള്‍ കമൽപ്രീതിനെ നേരിട്ട് അഭിനന്ദിച്ചെന്നും തനിക്ക് വ്യക്തിപരമായി ഒരു പ്രശ്നവുമില്ലെന്നും സീമ വിശദീകരിച്ചു. 

സീമയും ഡിസ്കസ് ത്രോയിൽ ഒളിംപിക് യോഗ്യത നേടിയിട്ടുണ്ട്. അതേസമയം പരാതികള്‍ കിട്ടിയാൽ
വ്യവസ്ഥാപിത മാര്‍ഗത്തിലൂടെ പരിഗണിക്കുമെന്ന് എഎഫ്ഐ പ്രതികരിച്ചു. 

അതേസമയം സ്പ്രിന്‍റർ ദ്യൂതി ചന്ദ് ടോക്യോ ഒളിംപിക്സിന് യോഗ്യത നേടി. 100, 200 മീറ്ററുകളിലാണ് ദ്യൂതി ചന്ദ് യോഗ്യത നേടിയത്. ലോക റാങ്കിംഗ് ക്വാട്ടയിലൂടെയാണ് ദ്യൂതിക്ക് യോഗ്യത ലഭിച്ചത്. 100 മീറ്ററിൽ ആകെ 56 താരങ്ങളാണ് ടോക്യോയിൽ മത്സരിക്കുക. ഇതിൽ ദ്യുതിയടക്കം 22 താരങ്ങളാണ് റാങ്കിംഗ് ക്വാട്ടയിലൂടെ ടോക്യോയിലേക്ക് യോഗ്യത നേടിയിരിക്കുന്നത്. ലോക റാങ്കിംഗിൽ ദ്യൂതി 100 മീറ്ററിൽ നാൽപ്പത്തിനാലും 200 മീറ്റിൽ അൻപത്തിയൊന്നും സ്ഥാനത്താണ്. 

കഴിഞ്ഞയാഴ്ച പട്യാലയിൽ നടന്ന ഇന്ത്യൻ ഗ്രാൻപ്രീയിൽ 11.17 സെക്കൻഡിൽ സ്വർണം നേടിയ ദ്യൂതി ചന്ദ് തന്‍റെ തന്നെ റെക്കോ‍ർഡ് തിരുത്തിക്കുറിച്ചിരുന്നു.

ബാഴ്സയുമായുള്ള കരാർ അവസാനിച്ചു; മെസി ഫ്രീ ഏജന്‍റ്, ഇനിയെന്ത്?

ശൗര്യം ചോർന്ന പുലികള്‍; യൂറോയില്‍ വന്‍ വീഴ്ചയായി ഈ താരങ്ങൾ

'നമുക്കത് പോരെ അളിയാ'...കോപ്പയില്‍ സ്വപ്നഫൈനല്‍ കാത്ത് ഫുട്ബോള്‍ ലോകം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!