തന്നെ നിര്‍ബന്ധപൂര്‍വ്വം നാട്ടിലേക്ക് തിരിച്ചയക്കുന്നുവെന്ന് ബലറാസ് താരം; ടോക്കിയോയില്‍ നടകീയ രംഗങ്ങള്‍

By Web TeamFirst Published Aug 2, 2021, 1:06 AM IST
Highlights

ഇരുപത്തിനാലുകാരിയായ ഈ അത്ലറ്റ് പറയുന്നത്, തനിപ്പോള്‍ പൊലീസ് സംരക്ഷണത്തിലാണെന്നും, താന്‍ നാട്ടിലേക്ക് വിമാനം കയറില്ലെന്നുമാണ്. 'ഞാനിപ്പോള്‍ സുരക്ഷിതയാണെന്ന് കരുതുന്നു, ഞാന്‍ പൊലീസ് സംരക്ഷണത്തിലാണ്' ചുറ്റുമുള്ള പൊലീസുകാരെ കാണിച്ച് ബലാറസ് താരം പറയുന്നു. 

ടോക്കിയോ: തന്‍റെ ആഗ്രഹം പരിഗണിക്കാതെ തന്നെ ടീം അധികൃതര്‍ ബലമായി നാട്ടിലേക്ക് അയക്കാന്‍ ഒരുങ്ങിയെന്ന പരാതിയുമായി ബലറാസ് സ്പ്രിന്‍റ് താരം. ബലറാസ് സ്പ്രിന്‍ററായ ക്രിസ്റ്റിസിന സിമനോസ്കിയ ആണ് ഇപ്പോഴത്തെ വിവാദതാരം. ടോക്കിയോ എയര്‍പോര്‍ട്ടില്‍ നിന്നും താരം പോസ്റ്റ് ചെയ്ത വീഡിയോ ഏറെ വിവാദമായിരിക്കുകയാണ്.

ഇരുപത്തിനാലുകാരിയായ ഈ അത്ലറ്റ് പറയുന്നത്, തനിപ്പോള്‍ പൊലീസ് സംരക്ഷണത്തിലാണെന്നും, താന്‍ നാട്ടിലേക്ക് വിമാനം കയറില്ലെന്നുമാണ്. 'ഞാനിപ്പോള്‍ സുരക്ഷിതയാണെന്ന് കരുതുന്നു, ഞാന്‍ പൊലീസ് സംരക്ഷണത്തിലാണ്' ചുറ്റുമുള്ള പൊലീസുകാരെ കാണിച്ച് ബലാറസ് താരം പറയുന്നു. തിങ്കളാഴ്ചയുള്ള 200 മീറ്റര്‍ ഓട്ടത്തില്‍ പങ്കെടുക്കേണ്ട താരം തനിക്ക് ടീം അധികൃതര്‍ അധിക സമ്മര്‍ദ്ദം തരുകയാണെന്നും നാട്ടിലേക്ക് പറഞ്ഞുവിടുകയാണെന്നും ആരോപിക്കുന്നു. ഇതിനൊപ്പം തന്നെ ഈ  കായിക താരം അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ സഹായവും തേടുന്നുണ്ട്.

ബലാറസ് സ്പോര്‍ട്സ് സോളിഡാരിറ്റി ഫൌണ്ടേഷന്‍ ടെലഗ്രാം ഗ്രൂപ്പിലാണ് താരം ആദ്യത്തെ വീഡിയോ ഇട്ടത്. സംഭവത്തില്‍ ബലറസ് ടീമില്‍ നിന്നും വിശദീകരണം തേടുമെന്ന് ഐഒസി അറിയിച്ചിട്ടുണ്ട്. 

കഴിഞ്ഞ ദിവസം തന്നെ നിര്‍ബന്ധിച്ച് റിലേയില്‍ പങ്കെടുപ്പിക്കാന്‍ ശ്രമം നടക്കുന്നു എന്നും, ഇത് ടീം അധികൃതര്‍ തനിക്ക് അധിക സമ്മര്‍ദ്ദം തരുന്നതാണെന്നും താരം വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇട്ടതോടെയാണ് താരത്തെ പറഞ്ഞുവിടാന്‍ ടീം അധികൃതര്‍ തീരുമാനിച്ചത് എന്നാണ് റിപ്പോര്‍ട്ട്. 

അതേ സമയം ബലാറസില്‍ താരത്തിന്‍റെ നടപടി പരക്കെ വിമര്‍ശനമാണ് ക്ഷണിച്ചുവരുത്തിയത്. ഒരു ദേശീയ ചാനല്‍ ക്രിസ്റ്റിസിന സിമനോസ്കിയ്ക്ക് സ്പോര്‍ട്സ് മാന്‍ സ്പിരിറ്റ് ഇല്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ച വൈകീട്ടോടെ ഒരു മണിക്കൂറിനുള്ളില്‍ സാധനങ്ങള്‍ എടുത്ത് റെഡിയാകാനാണ് താരത്തോട് ടീം അധികൃതര്‍ പറഞ്ഞതെന്നാണ്  ക്രിസ്റ്റിസിന പറയുന്നത്. കോച്ചുമാരുടെ ഉത്തരവാദിത്വമില്ലായ്മ ചോദ്യം ചെയ്തതിനുള്ള പ്രതിഫലമാണ് ഇതെന്നും, താരം പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!