
ബാതുമി(ജോര്‍ജിയ): ചെസ് വനിതാ ലോകകപ്പ് ചാമ്പ്യനെ ഇന്നറിയാം. ഇന്ത്യൻ താരങ്ങളായ കൊനേരു ഹംപിയും ദിവ്യ ദേശ്മുഖും കിരീടത്തിനായി ടൈ ബ്രേക്കറിൽ ഏറ്റുമുട്ടും. ഇന്ത്യൻ സമയം വൈകിട്ട് 4.35നാണ് ടൈ ബ്രേക്കർ തുടങ്ങുക. ഫൈനലിലെ രണ്ട് ക്ലാസിക്കൽ മത്സരവും സമനിലയിലായതോടെയാണ് കിരീടപ്പോരാട്ടം ടൈ ബ്രേക്കറിലേക്ക് നീണ്ടത്.
രണ്ടാം മത്സരത്തിൽ വെള്ള കരുക്കളുമായാണ് ഹംപി കളിച്ചത്. മുപ്പത്തിനാലാം നീക്കത്തിനൊടുവിൽ ഹംപിയും ദിവ്യയും സമനില സമ്മതിച്ചു. നാൽപത്തിയൊന്നാം നീക്കത്തിന് ശേഷമായിരുന്നു ആദ്യ മത്സരം സമനിലയിലായത്. ഇരുവർക്കും ഓരോ പോയിന്‍റ് വീതമായതോടെയാണ് ടൈ ബ്രേക്കറിലേക്ക് കിരീടപ്പോരാട്ടം നീണ്ടത്.
റാപ്പിഡ് , ബ്ലിറ്റ്സ് ഫോർമാറ്റുകളിലാണ് ടൈ ബ്രേക്കർ ഗെയിമുകൾ. ഓരോ നീക്കത്തിനും 10 സെക്കൻഡ് ഇൻക്രിമെന്‍റുള്ള 10 മിനിറ്റുളള രണ്ട് റാപ്പിഡ് ഗെയിമാണ് ആദ്യം. ഈ രണ്ട് കളിയും സമനില ആയാൽ ഓരോ നീക്കത്തിനും 3 സെക്കൻഡ് ഇൻക്രിമെന്‍റുള്ള അഞ്ച് മിനിറ്റ് വീതമുള്ള രണ്ട് റാപ്പിഡ് ഗെയിം. ഇതും സമനില ആയാൽ ബ്ലിറ്റ്സ് മത്സരങ്ങൾ.
മൂന്ന് മിനിറ്റുള്ള രണ്ട് ഗെയിമാണ് ബ്ലിറ്റ്സ് ഫോർമാറ്റിലുള്ളത്. ജേതാവിനെ കണ്ടെത്തും വരെ ഈ മത്സരം നീളും. ഹംപിയോ, ദിവ്യയോ.ആര് ജയിച്ചാലും ഇന്ത്യക്ക് ആദ്യ വനിതാ ലോകകപ്പ് ചാമ്പ്യൻ ഉറപ്പ്. ജേതാവിന് 41ലക്ഷം രൂപയും രണ്ടാംസ്ഥാനക്കാരിക്ക് 29 ലക്ഷം രൂപയുമാണ് സമ്മാനത്തുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക