ലോക ബാഡ്മിന്റണ്‍: സെമിയില്‍ അടിതെറ്റി പ്രണീത്

By Web TeamFirst Published Aug 24, 2019, 5:48 PM IST
Highlights

ആദ്യ ഗെയിമിലും രണ്ടാം ഗെയിമിലും ആദ്യ പോയന്റ് നേടിയത് പ്രണീതാണ്. എന്നാല്‍ ആദ്യ ഗെയിമില്‍ മൊമോട്ട 4-3ന് ലീഡുമായി മുന്നില്‍ക്കയറി

ബാസല്‍: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ അട്ടിമറി വിജയങ്ങളുമായി പുരുഷ വിഭാഗം സിംഗിള്‍സ് സെമിയിലെത്തിയ ഇന്ത്യയുടെ സായ് പ്രണീതിന് സെമിയില്‍ അടിതെറ്റി. ലോക ഒന്നാം നമ്പര്‍ താരം ജപ്പാന്റെ കെന്റോ മൊമോട്ടയോട് നേരിട്ടുള്ള  ഗെയിമുകള്‍ക്കാണ് പ്രണീത് അടിയറവ് പറഞ്ഞത്. സ്കോര്‍ 13-21, 8-21.

ആദ്യ ഗെയിമിലും രണ്ടാം ഗെയിമിലും ആദ്യ പോയന്റ് നേടിയത് പ്രണീതാണ്. എന്നാല്‍ ആദ്യ ഗെയിമില്‍ മൊമോട്ട 4-3ന് ലീഡുമായി മുന്നില്‍ക്കയറി. ലോക ഒന്നാം നമ്പര്‍ താരത്തെ പത്തൊമ്പതാം റാങ്കുകാരനായ പ്രണീത് 10-11വരെ ഒപ്പം പിടിച്ചു. എന്നാല്‍ 10-15ന് അഞ്ച് പോയന്റ് ലീഡെടുത്ത മൊമൊട്ട പിന്നീട് 21-13ന് അനായാസം ഗെയിമുമായി തിരിച്ചുകയറി.

രണ്ടാം ഗെയിമിലും ആദ്യ പോയന്റ് പ്രണീതിനായിരുന്നു.എന്നാല്‍ 2-6ന് മുന്നിലെത്തിയ മൊമൊട്ട പ്രണീതിനെ പൊരുതാന്‍ പോലും അനുവദിക്കാതെ ഗെയിമും മത്സരവും സ്വന്തമാക്കി. സെമിയില്‍ തോറ്റെങ്കിലും സെമിയിലെത്തിയതോടെ പ്രണീത് വെങ്കല മെഡല്‍ ലഭിക്കും. പ്രകാശ് പദുക്കോണിനുശേഷം 36 വര്‍ഷം കഴിഞ്ഞാണ് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പുരുഷതാരം മെഡല്‍ നേടുന്നത്.

click me!