ബംഗാളില്‍ മയപ്പെട്ട് മമത സര്‍ക്കാര്‍; ഗവര്‍ണറെ കണ്ട് സ്ഥിതി വിശദീകരിക്കുമെന്ന് ചീഫ് സെക്രട്ടറി

By Web TeamFirst Published May 8, 2021, 5:07 PM IST
Highlights

നേരിട്ടെത്തി വിശദീകരണം നൽകുന്നതിന് നേരത്തെ ചീഫ് സെക്രട്ടറി വിസമ്മതിച്ചതിനെതിരെ ഗവർണർ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് മാറ്റം.

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയും ഗവർണറെ കണ്ട് സ്ഥിതി വിശദീകരിക്കും. വൈകീട്ട് ആറ് മണിക്കാണ് കൂടിക്കാഴ്ച. നേരിട്ടെത്തി വിശദീകരണം നൽകുന്നതിന് നേരത്തെ ചീഫ് സെക്രട്ടറി വിസമ്മതിച്ചതിനെതിരെ ഗവർണർ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് മാറ്റം.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ വൻ രാഷ്ട്രീയ സംഘര്‍ഷമാണ് ബംഗാളില്‍ അരങ്ങേറിയത്. പതിനാറ് പേര്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടുവെന്ന് സര്‍ക്കാര്‍ തന്നെ അറിയിച്ചു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാനത്തെ അഭ്യന്തര അഡീഷണല്‍ സെക്രട്ടറിയോട് ഗവര്‍ണര്‍ ആവശ്യങ്കിലും നല്‍കിയില്ല. പിന്നാലെ ഏഴ് മണിക്ക് മുന്‍പായി രാജ്ഭവനില്‍ എത്തി തന്നെ കാണണമെന്ന് ചീഫ് സെക്രട്ടറിയോട് ഗവര്‍ണര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഹൈക്കോടതി നിലവില്‍ വിഷയം പരിഗണിക്കുന്നതിനാല്‍ കാണാനികില്ലെന്ന് ചീഫ് സെക്രട്ടറി മറുപടി നല്‍കി. ഭരണഘടന പദവിയിലിരിക്കുന്നയാള്‍ക്ക് വിവരം കൈമാറാനാകില്ലെന്നത് ഭരണഘടനേയും നിയമവാഴ്ചയേയും അവഹേളിക്കുന്നതാണെന്ന വിമര്‍ശനം ഗവ‍ർണര്‍ ഉയര്‍ത്തിയതോടെ മമത സര്‍ക്കാര്‍ അയയുകായിരുന്നു.  

ബംഗാള്‍ സംഘര്‍ഷത്തെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിയോഗിച്ച് പ്രത്യേക പ്രതിനിധി സംഘം കഴിഞ്ഞ ദിവസം ഗവർണറെ കണ്ടിരുന്നു. സംഘര്‍ഷം നടതന്ന സ്ഥലങ്ങളും സംഘം സന്ദർശിച്ചിരുന്നു. സംഘർഷം സംബന്ധിച്ച് റിപ്പോര്‍ട്ട് നാലംഗ സംഘം വൈകാതെ കൈമാറും. കൊല്‍ക്കത്ത ഹൈക്കോടതിയും വിഷയത്തില്‍ സർക്കാരിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. തിങ്കളാഴ്ച സംഘര്‍ഷം സംബന്ധിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി കോടതി പരിഗണിക്കും. ഇതിനിടെ ഇന്ന് ചേര്‍ന്ന് ആദ്യ നിയമസഭ സമ്മേളനത്തില്‍ സര്‍ക്കാരിനെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും മമത ബാനര്‍ജി ആഞ്ഞടിച്ചു. വളയാത്ത നട്ടെല്ലാണ് ബംഗാളിലേതെന്നും തെരഞ്ഞെടുപ്പില്‍ ബിജെപി വെള്ളം പോലെ പണമൊഴുക്കിയെന്നും മമത വിമർശിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!