'മുഖ്യശത്രു ബിജെപി', തമിഴ്നാട്ടിൽ സിപിഎം-ഡിഎംകെ-കോൺഗ്രസ് സഖ്യം തന്നെ, സിപിഎം സീറ്റ് ധാരണയായി

By Web TeamFirst Published Mar 8, 2021, 12:44 PM IST
Highlights

കേരളത്തിലെ സാഹചര്യമല്ല തമിഴ്നാട്ടിലേത് എന്നും ബിജെപി വിരുദ്ധ പോരാട്ടത്തിനായാണ് സഖ്യമെന്നും സിപിഎം വിശദീകരിച്ചു.

ചെന്നൈ: തമിഴ്നാട്ടില്‍ കോണ്‍ഗ്രസിനൊപ്പം സഹകരിച്ച് ഡിഎംകെ സഖ്യത്തില്‍ തുടരാന്‍ സിപിഎം ധാരണ. പന്ത്രണ്ട് സീറ്റുകളില്‍ ഇടത് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കും.

കേരളത്തില്‍ പരസ്പരം കൊമ്പ് കോര്‍ക്കുമ്പോഴും തമിഴ്നാട്ടില്‍ ഡിഎംകെ സഖ്യത്തിലെ സ്ഥാനാര്‍ത്ഥികള്‍ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കാനാണ് സിപിഎം കോണ്‍ഗ്രസ് ധാരണ. കേരളത്തിലെ സാഹചര്യമല്ല തമിഴ്നാട്ടിലേത് എന്നും ബിജെപി വിരുദ്ധ പോരാട്ടത്തിനായാണ് സഖ്യമെന്നും സിപിഎം വിശദീകരിച്ചു.

തമിഴ്നാട്ടിൽ കോണ്‍ഗ്രസിനൊപ്പം സിപിഎം വേദി പങ്കിടും. അരിവാള്‍ ചുറ്റിക നക്ഷത്രത്തിനൊപ്പം രാഹുല്‍ഗാന്ധിയുടേയും സോണിയാഗാന്ധിയുടേയും സ്റ്റാലിന്‍റെയും ചിത്രം പതിച്ച ബാനറുകള്‍ സ്ഥാപിക്കും. പാര്‍ട്ടി പതാകയ്ക്കൊപ്പം കോണ്‍ഗ്രസ് ഡിഎംകെ ലീഗ് കൊടികളും ഒരുമിച്ച് കെട്ടും. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കായി വീടുകള്‍ കയറി പ്രചാരണം നടത്താനാണ് സിപിഎം തീരുമാനം. 

ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യം വ്യത്യസ്ത മെന്നാണ് വിശദീകരണം. സിപിഎമ്മും സിപിഐയും ആറ് സീറ്റുകളില്‍ വീതം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും. 2016ല്‍ ജനക്ഷേമ മുന്നണിയില്‍ 25 സീറ്റുകളിലാണ് സിപിഎം ജനവിധി തേടിയത്. ബിജെപി വിരുദ്ധ മുന്നണിക്കായി പ്രതിപക്ഷ ഐക്യം അനിവാര്യമെന്ന് വിശദീകരിച്ചാണ് സിപിഎം നീക്കം.

click me!