അണ്ണാഡിഎംകെയുടെ പരാജയം; ഇപിഎസ്-ഒപിഎസ് നേതൃത്വത്തിന്‍റെ നിലനിലപ്പ് ഭീഷണിയിൽ

By Web TeamFirst Published May 2, 2021, 11:45 PM IST
Highlights

ഇരുവരും ചേര്‍ന്ന് ജയലളിതയുടെ പാര്‍ട്ടിയെ തകര്‍ത്തെന്ന് ശശികല വിഭാഗം ആരോപിച്ചു.രാഷ്ട്രീയ പിന്‍മാറ്റം പ്രഖ്യാപിച്ച ശശികല പുതിയ നീക്കങ്ങള്‍ക്ക് ഒരുങ്ങുമോ എന്നാണ് തമിഴകം ഉറ്റുനോക്കുന്നത്.

ചെന്നൈ: തമിഴ്നാട്ടില്‍  അണ്ണാഡിഎംകെയുടെ പത്ത് വര്‍ഷത്തെ തുടര്‍ഭരണം അവസാനിച്ചതോടെ പാര്‍ട്ടിയില്‍ ഇപിഎസ് ഒപിഎസ് നേതൃത്വത്തിന്‍റെ നിലനിലപ്പ് ഭീഷണിയിലായി. ഇരുവരും ചേര്‍ന്ന് ജയലളിതയുടെ പാര്‍ട്ടിയെ തകര്‍ത്തെന്ന് ശശികല വിഭാഗം ആരോപിച്ചു.രാഷ്ട്രീയ പിന്‍മാറ്റം പ്രഖ്യാപിച്ച ശശികല പുതിയ നീക്കങ്ങള്‍ക്ക് ഒരുങ്ങുമോ എന്നാണ് തമിഴകം ഉറ്റുനോക്കുന്നത്.

ആറടി മണ്ണിനായി കലൈജ്ഞറുടെ സമാധിയിടത്തില്‍ വരെ വീശിയടിച്ച രാഷ്ട്രീയ കാറ്റിന്  തെരഞ്ഞെടുപ്പിലൂടെ മറുപടിക്ക് കാത്തിരുന്ന ഡിഎംകെയ്ക്ക്  ഒട്ടും പിഴച്ചില്ല. ഇപിഎസ് ഒപിഎസ് നേതൃത്വത്തിന്‍റെ പതനവും അണ്ണാഡിഎംകെയുടെ തകര്‍ച്ചയും തുടങ്ങിയെന്ന നിലപാടിലാണ് എം കെ സ്റ്റാലിന്‍. അണ്ണാഡിഎംകെയുടെ  ആറ് മന്ത്രിമാര്‍, സിറ്റിങ് എംഎല്‍എമാര്‍ ഉള്‍പ്പടെ തോറ്റു. ഒ പനീർസെൽവം കടന്നുകൂടിയത് നേരിയ ഭൂരിപക്ഷത്തിലാണ്. ജയലളിത വികാരം ആളികത്തിച്ചിട്ടും അത് വോട്ടായി മാറിയില്ല.  

ടിടിവി ദിനകരന്‍റെ അമ്മ മക്കള്‍ മുന്നേറ്റ കഴകം ശക്തികേന്ദ്രങ്ങളില്‍ പോലും വോട്ടുചോര്‍ച്ചയ്ക്ക് ആക്കം കൂട്ടിയതാണ് അണ്ണാഡിഎംകെയ്ക്ക് തിരിച്ചടിയായത്. ശശികല പക്ഷത്തെ ഒപ്പം നിര്‍ത്താനുള്ള ശ്രമം ഇപിഎസ് വിഭാഗം ശക്തമായി എതിര്‍ത്തിരുന്നു. ബിജെപി സമ്മര്‍ദ്ദങ്ങള്‍ക്കൊടുവിലും ഇപിഎസ് വിട്ടുവീഴ്ച്യ്ക്ക് തയാറായിരുന്നില്ല. ഒരുമിച്ച് നിന്ന് വോട്ടുപിളര്‍പ്പ് ഒഴിവാക്കാതെ ഇരുപക്ഷവും ചേർന്ന് പാര്‍ട്ടിയെ തകര്‍ത്തെന്ന് ശശികല പക്ഷം വിമര്‍ശിച്ചു. അണ്ണാഡിഎംകെയില്‍ നേതൃമാറ്റം വേണമെന്ന വാദം ഉയര്‍ന്നു കഴിഞ്ഞു.   അണ്ണാഡിഎംകെയുടെ തിരിച്ചുവരവിന് മുന്നിട്ടിറങ്ങുമെന്ന് അനുയായികളോട് ശശികല വ്യക്തമാക്കി. ജില്ലാ സെക്രട്ടറിമാര്‍ ഉള്‍പ്പടെയുള്ള വിശ്വസ്തരുടെ യോഗം വിളിക്കാനുള്ള നീക്കത്തിലാണ് ശശികല.

click me!