'അതിക്രമിച്ച് കയറി ഇഷ്ടിക മോഷ്ടിച്ചു'; ഉദയനിധി സ്റ്റാലിനെതിരെ പരാതിയുമായി ബിജെപി

By Web TeamFirst Published Mar 27, 2021, 11:49 AM IST
Highlights

'മൂന്ന് കൊല്ലം മുമ്പ് എഐഎഡിഎംകെയും ബിജെപിയും നിര്‍മാണമാരംഭിച്ച എയിംസ് ആശുപത്രി ഇപ്പോഴും പണി തീര്‍ന്നിട്ടില്ലെന്നും  ഇത് ഞാനവിടെ നിന്ന് എടുത്തു  കൊണ്ടു വന്നതാണെന്നും ഇഷ്ടിക ഉയര്‍ത്തിക്കാട്ടി സ്റ്റാലിന്‍ പറഞ്ഞു'. 

ചെന്നൈ:  തമിഴ് നടനും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിനെതിരെ മോഷണക്കുറ്റത്തിന് പരാതി നല്‍കി ബിജെപി. മധുര എയിംസ് ക്യാംപസിന്റെ നിര്‍മാണ സ്ഥലത്തുനിന്നും ഇഷ്ടിക മോഷ്ടിച്ചെന്നാരോപിച്ചാണ്  ഉദയനിധി സ്റ്റാലിനെതിരെ ബിജെപി പ്രവര്‍ത്തകന്‍  പൊലീസില്‍ പരാതി നല്‍കിയത്.  ബിജെപിയുടെ വികസന നയത്തെ പരിഹസിക്കാനായി എയിംസ് ക്യാംപസില്‍ നിന്ന് എടുത്തു  കൊണ്ടു വന്നതാണെന്ന അവകാശവാദത്തോടെ  പ്രചാരണപരിപാടിയില്‍ ഉദയനിധി സ്റ്റാലിന്‍ ഒരു ഇഷ്ടിക പ്രദര്‍ശിപ്പിച്ചിരുന്നു.

തൂത്തുക്കുടിയിലെ വിലാത്തികുളത്ത് വ്യാഴാഴ്ച നടന്ന പൊതുയോഗത്തിലാണ് എയിംസ് ക്യാംപസില്‍ നിന്ന് എടുത്തു  കൊണ്ടു വന്നതാണെന്ന അവകാശവാദത്തോടെ ഉദയനിധി സ്റ്റാലിന്‍ ഇഷ്ടിക പ്രദര്‍ശിപ്പിച്ചത്. 'മൂന്ന് കൊല്ലം മുമ്പ് എഐഎഡിഎംകെയും ബിജെപിയും നിര്‍മാണമാരംഭിച്ച എയിംസ് ആശുപത്രി ഇപ്പോഴും പണി തീര്‍ന്നിട്ടില്ലെന്നും  ഇത് ഞാനവിടെ നിന്ന് എടുത്തു  കൊണ്ടു വന്നതാണെന്നും ഇഷ്ടിക ഉയര്‍ത്തിക്കാട്ടി സ്റ്റാലിന്‍ പറഞ്ഞു. 

ക്യാംപസ് കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാത്തതില്‍ ഭരണകക്ഷിക്കെതിരായ ഉദയനിധി സ്റ്റാലിന്റെ വിമര്‍ശനം ഇഷ്ടിക ഉയര്‍ത്തിക്കാട്ടുന്ന ചിത്രത്തിനൊപ്പം സാമൂഹിക മാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചു. ഉദയനിധിയുടെ വിമര്‍ശനം ബിജെപിക്ക് വലിയ തിരിച്ചടിയായി. ഇതോടെയാണ്  ബിജെപി പ്രവര്‍ത്തകനായ നീധിപാണ്ഡ്യന്‍  മോഷണക്കുറ്റം ആരോപിച്ച് ഉദയനിധി സ്റ്റാലിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്.  പ്രധാനമന്ത്രി നരേന്ദ്രമോദി 2019 ജനുവരി 27-നാണ്  മധുരയിലെ തോപ്പുരില്‍ എയിംസ് ആശുപത്രിക്ക് ശിലാസ്ഥാപനം നടത്തിയത്.  സമയബന്ധിതമായി ആശുപത്രി നിര്‍മ്മാണം പൂര്‍ത്തിയാക്കാനാവാത്തത് വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു.

click me!