തമിഴ്നാട് നേടുമെന്ന് ഡിഎംകെ; എക്സിറ്റ് പോളുകൾ തള്ളി എഐഎഡിഎംകെ; അത്ഭുതം തേടി കമൽ

By Web TeamFirst Published May 1, 2021, 1:39 PM IST
Highlights

150ന് മുകളിൽ സീറ്റ് നേടി ഡിഎംകെ അധികാരത്തിലെത്തുമെന്നാണ് ദേശീയ മാധ്യമങ്ങളുടെ അടക്കം വിലയിരുത്തൽ. എന്നാൽ സർവ്വേകൾ യാഥാർത്ഥ്യവുമായി ഒത്തുപോകുന്നതല്ലെന്നും ഭരണതുടർച്ച നേടുമെന്നും അണ്ണാഡിഎംകെ അവകാശപ്പെട്ടു. 

ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ ഒറ്റയ്ക്ക് കേവലഭൂരിപക്ഷം നേടുമെന്നാണ് പോസ്റ്റ്പോൾ സർവ്വേഫലങ്ങൾ പ്രവചിക്കുന്നത്. 150ന് മുകളിൽ സീറ്റ് നേടി ഡിഎംകെ അധികാരത്തിലെത്തുമെന്നാണ് ദേശീയ മാധ്യമങ്ങളുടെ അടക്കം വിലയിരുത്തൽ. എന്നാൽ സർവ്വേകൾ യാഥാർത്ഥ്യവുമായി ഒത്തുപോകുന്നതല്ലെന്നും ഭരണതുടർച്ച നേടുമെന്നും അണ്ണാഡിഎംകെ അവകാശപ്പെട്ടു. കൊവിഡ് കണക്കിലെടുത്ത് തമിഴ്നാട്ടിൽ രണ്ട് ദിവസത്തേക്ക് കടുത്ത നിയന്ത്രണങ്ങളാണ്.

തെരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കേ തമിഴ്നാട്ടില്‍ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച അനൗപചാരിക ചര്‍ച്ചകളിലേക്ക്  ഡിഎംകെ കടന്നെന്നാണ് വിവരം. അവസാന വോട്ടും എണ്ണികഴിയുന്നത് ജാഗ്രത പുലര്‍ത്തണമെന്നും ആഹ്ളാദ പ്രകടനങ്ങള്‍ ഒഴിവാക്കണമെന്നും പ്രവര്‍ത്തകരോട് സ്റ്റാലിന്‍ നിര്‍ദേശിച്ചു.  പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ദ്രാവിഡ രാഷ്ട്രീയത്തില്‍ അധികാരം ഉറപ്പിക്കുമെന്ന ആത്മവിശ്വാസത്തിലാണ് സ്റ്റാലിന്‍. കലൈജ്ഞറുടെ വസതിയില്‍ ജില്ലാ സെക്രട്ടറിമാരുമായി സ്റ്റാലിന്‍ കൂടിക്കാഴ്ച നടത്തി. ഉദയനിധി സ്റ്റാലിന്‍റെ ഉപമുഖ്യമന്ത്രി സ്ഥാനം അടക്കം മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച അനൗപചാരിക ചര്‍ച്ച നടന്നു. കൊങ്കുനാട്ടിലൊഴികെ, വടക്ക് തെക്ക് മധ്യ കാവേരി മേഖലകള്‍ ഡിഎംകെ തൂത്തുവാരുമെന്നാണ് നേതൃത്വത്തിന്‍റെ പ്രതീക്ഷ. ഇപിഎസ് ഒപിഎസ് നേതൃത്വത്തിന്‍റെയും  അണ്ണാഡിഎംകെയുടേയും പതനം ഒരുമിച്ചാകുമെന്ന അവകാശവാദത്തിലാണ് ഡിഎംകെ.

എന്നാല്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പൂര്‍ണ്ണമായി തള്ളുകയാണ് അണ്ണാഡിഎംകെ. ജാതി വോട്ടുകള്‍ നിര്‍ണ്ണായകമായ വടക്കന്‍ തമിഴ്നാട്ടില്‍ പിഎംകെ പിന്തുണ അട്ടിമറികള്‍ക്ക് വഴിവയ്ക്കുമെന്നാണ് നേതൃത്വത്തിന്‍റെ പ്രതീക്ഷ. ഡിഎംകെയുടേത് അമിത ആത്മവിശ്വാസമെന്നും എക്സിറ്റ് പോള്‍ ഫലങ്ങള്‍ അപ്രസ്കതമാകുമെന്നും അണ്ണാഡിഎംകെ അവകാശപ്പെട്ടു. ജയലളിതയ്ക്ക് വേണ്ടി ജനം അധികാര തുടര്‍ച്ച നല്‍കും എന്നാണ് നേതാക്കളുടെ വാദം. സൗജന്യ വാഷിങ് മെഷീന്‍, ടിവി തുടങ്ങിയ ജനപ്രിയ വാഗ്ദാനങ്ങള്‍ വോട്ടായി മാറിയിട്ടുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. ബിജെപി സഖ്യവും ദിനകരന്‍റെ അമ്മ മക്കള്‍ മുന്നേറ്റ കഴകവും തിരിച്ചടിയാകുമോ എന്ന ആശങ്ക ഇപിഎസ് ഒപിഎസ് നേതൃത്വത്തിനുണ്ട്. പരമാവധി നാല് സീറ്റുകളില്‍ കമല്‍ഹാസന്‍റെ മൂന്നാം മുന്നണി ഒുങ്ങുമെന്നാണ് സര്‍വ്വേ പ്രവചനങ്ങള്‍. 

തെരഞ്ഞെടുപ്പ് പ്രവചനങ്ങൾ നിരാശപ്പെടുത്തുന്നതാണെങ്കിലും അത്ഭുതം സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് കമല്‍ഹാസന്‍റെ മൂന്നാം മുന്നണി. ജയലളിതയും കരുണാനിധിയും ഇല്ലാത്ത തെരഞ്ഞെടുപ്പില്‍ , ദ്രാവിഡ പാര്‍ട്ടികള്‍ക്ക് ബദലായി  അത്ഭുതം സംഭവിക്കുമെന്നാണ് കമല്‍ പ്രതീക്ഷിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 
 

click me!