'ഉമ്മന്‍ചാണ്ടിയോടുള്ള ഡിഎംകെയുടെ സമീപനം വേദനിപ്പിച്ചു'; വിതുമ്പി തമിഴ്‌നാട് പിസിസി പ്രസിഡന്റ്

By Web TeamFirst Published Mar 6, 2021, 7:22 PM IST
Highlights

കോണ്‍ഗ്രസിനെ വിശ്വസിക്കാനാകില്ലെന്നും 20ല്‍ അധികം സീറ്റ് നല്‍കാനാകില്ലെന്നുമാണ് ഡിഎംകെ നേതാവ് സ്റ്റാലിന്‍ വ്യക്തമാക്കിയത്. കൂടുതല്‍ സീറ്റ് വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും ഡിഎംകെ നിരസിച്ചു.
 

ചെന്നൈ: സീറ്റ് വിഭജന ചര്‍ച്ചയില്‍ ഡിഎംകെ മോശമായാണ് പെരുമാറിയതെന്ന് കോണ്‍ഗ്രസ് തമിഴ്‌നാട് അധ്യക്ഷന്‍ കെ എസ് അഴഗിരി. കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് അഴഗിരി വികാരാധീനനായത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 'എത്ര സീറ്റ് തന്നു എന്നതിനേക്കാള്‍, മുതിര്‍ന്ന നേതാവായ ഉമ്മന്‍ചാണ്ടിയോടുള്ള അവരുടെ പെരുമാറ്റം എന്നെ വേദനിപ്പിച്ചു'- അഴഗിരി പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ ഡിഎംകെയുമായി സഖ്യമായാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. കോണ്‍ഗ്രസിനെ വിശ്വസിക്കാനാകില്ലെന്നും 20ല്‍ അധികം സീറ്റ് നല്‍കാനാകില്ലെന്നുമാണ് ഡിഎംകെ നേതാവ് സ്റ്റാലിന്‍ വ്യക്തമാക്കിയത്. കൂടുതല്‍ സീറ്റ് വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും ഡിഎംകെ നിരസിച്ചു.

മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയത്. സിപിഐ, മുസ്ലിം ലീഗ്, വിസികെ, എംഎംകെ പാര്‍ട്ടികള്‍ക്ക് 17 സീറ്റുകള്‍ നല്‍കും. സിപിഐക്ക് ആറ് സീറ്റുകളാണ് ഡിഎംകെ വാഗ്ദാനം ചെയ്തത്. കോണ്‍ഗ്രസ്, എംഡിഎംകെ, സിപിഎം എന്നിവരുമായുള്ള ചര്‍ച്ച പൂര്‍ത്തിയായിട്ടില്ല. 

click me!