സൗദിയില്‍ എക്‌സിറ്റ് വിസയുടെ കാലാവധിക്ക് മുമ്പ് രാജ്യം വിട്ടില്ലെങ്കില്‍ 1000 റിയാൽ പിഴ

By Web TeamFirst Published Dec 10, 2020, 12:01 PM IST
Highlights

കാലാവധി അവസാനിച്ച വിസ റദ്ദ് ചെയ്യുന്നതിനും പുതിയ വിസ അനുവദിക്കുന്നതിനുമാണ് പിഴ ചുമത്തുന്നത്. ഇതിന് ഇഖാമ കാലാവധി ഉള്ളതായിരിക്കണമെന്നും നിബന്ധനയുണ്ട്.

റിയാദ്: എക്സിറ്റ് വിസ നേടിയ ശേഷം രാജ്യം വിടാതെ കാലാവധി അവസാനിച്ചാല്‍ ആയിരം റിയാല്‍ പിഴ ഈടാക്കുമെന്ന് സൗദി പാസ്പോര്‍ട്ട് (ജവാസത്ത്) വിഭാഗം അറിയിച്ചു. കാലഹരണപ്പെട്ട വിസ റദ്ദാക്കുന്നതിനും പകരം പുതിയത് അനുവദിക്കുന്നതിനുമാണ് പിഴ ചുമത്തുന്നത്. വീണ്ടും എക്‌സിറ്റ് വിസ അനുവദിക്കണമെങ്കില്‍ ഇഖാമയ്ക്ക് കാലാവധിയുണ്ടായിരിക്കണം. രാജ്യത്ത് നിന്നും പുറത്ത് പോകുന്നതിന് ഫൈനല്‍ എക്സിറ്റ് വിസയോ റീ-എന്‍ട്രി വിസയോ നേടിയ ശേഷം ഉപയോഗപ്പെടുത്താത്തവര്‍ക്കാണ് നിബന്ധന ബാധകമാവുക.

വിസ നേടിയ ശേഷം രാജ്യം വിടാതെ കാലാവധി അവസാനിച്ചാല്‍ ആയിരം റിയാല്‍ പിഴ അടച്ചിരിക്കണം. എങ്കില്‍ മാത്രമേ പുതിയ വിസ അനുവദിക്കുകയുള്ളൂ. കാലാവധി അവസാനിച്ച വിസ റദ്ദ് ചെയ്യുന്നതിനും പുതിയ വിസ അനുവദിക്കുന്നതിനുമാണ് പിഴ ചുമത്തുന്നത്. ഇതിന് ഇഖാമ കാലാവധി ഉള്ളതായിരിക്കണമെന്നും നിബന്ധനയുണ്ട്. ഇഖാമ കാലാവധി തീര്‍ന്നതാണെങ്കില്‍ പുതുക്കിയ ശേഷം മാത്രമായിരിക്കും പുതിയ വിസ അനുവദിക്കുക. ഈ നിയമം നേരത്തെ തന്നെ രാജ്യത്ത് നിലവിലുണ്ടായിരുന്നതാണ്. എന്നാല്‍ കോവിഡ് കാലത്ത് അനുവദിച്ച ഇളവുകളില്‍ പിഴ ചുമത്തുന്നത് ഒഴിവാക്കുകയും പകരം കാലാവധി കഴിഞ്ഞ എല്ലാ വിഭാഗം വിസകളും സൗജന്യമായി പുതുക്കി നല്‍കുകയും ചെയ്തിരുന്നു. രാജ്യത്തെ തൊഴില്‍ നിയമത്തിലെ പരിഷ്‌കരണം അടുത്ത വര്‍ഷം മാര്‍ച്ച് മുതല്‍ പ്രാബല്യത്തില്‍ വരും. പുതിയ വ്യവസ്ഥയില്‍ എക്സിറ്റ് റീ-എന്‍ട്രി വിസകള്‍ തൊഴിലാളിക്ക് സ്വയം ഇഷ്യു ചെയ്യുന്നതിന് അവസരമുണ്ടായിരിക്കും.

click me!