നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന 12 പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങി

By Web TeamFirst Published Oct 26, 2021, 9:11 AM IST
Highlights

ഒ.ഐ.സി.സി സൗദി ദക്ഷിണ മേഖലാ കമ്മറ്റി അദ്ധ്യക്ഷനും, ജിദ്ദ ഇന്ത്യൻ കൗൺസുലേറ്റിന്റെ ജീവകാരുണ്യ വിഭാഗം വളണ്ടിയറുമായ അഷ്റഫ് കുറ്റിച്ചലിന്റെ ഇടപെടലുകളെ തുടർന്നാണ് ഏഴ് യു.പി സ്വദേശികളും അഞ്ച് പശ്ചിമ ബംഗാൾ സ്വദേശികളും അടങ്ങുന്ന 12 അംഗ സംഘത്തിന് ദുബൈ വഴി ദില്ലിയിലേക്ക് മടങ്ങാൻ കഴിഞ്ഞത്

ദമ്മാം: നിയമ ലംഘനങ്ങളുടെ പേരിൽ റിയാദിലെയും അബഹയിലെയും നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന  വിവിധ സംസ്ഥാനക്കാരായ 12 ഇന്ത്യക്കാര്‍ നാട്ടിലേക്ക്‌ മടങ്ങി‌. ഇതിൽ കഴിഞ്ഞ 14 മാസമായി നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്നവരും ഉൾപ്പെടും. 

യു.പി സ്വദേശി യോഗേന്ദർ ഒരു വർഷത്തിലധികമായി ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് സ്‍പോൺസറുമായി ഉണ്ടായ  പ്രശ്നങ്ങളാണ് ഒടുവിൽ  നാടുകടത്തൽ കേന്ദ്രത്തിൽ എത്തിച്ചത്.  തുടർന്ന് ഇന്ത്യൻ എംബസിയുടെ സഹായത്തോടെ എക്സിറ്റ് വിസ ശരിയാക്കി റിയാദ് എയർപോർട്ടുവഴി നാട്ടിലേക്കു മടങ്ങാൻ ശ്രമിക്കുമ്പോൾ പിടക്കപ്പെടുകയായിരുന്നു. ഒരു വർഷത്തോളം റിയാദ് നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞതിന് ശേഷമാണ് യോഗേന്ദറിനെ അബഹ നാടുകടത്തൽ കേന്ദ്രത്തിലേക്കു കൊണ്ടുവന്നത്. സാമൂഹ്യ പ്രവർത്തകൻ അഷ്റഫ് കുറ്റിച്ചലിന്റെ ഇടപെടലിനെ തുടർന്നു സ്‍പോൺസറുമായി നിരന്തരം ചർച്ചകൾ നടത്തി ഖമ്മീസ് ക്രിമിനൽ കോടതിയിലെ കേസ് ഒത്തു തീർപ്പാക്കിയാണ് യാത്രാവിലക്കു മാറ്റി നാട്ടിലേക്ക് മടങ്ങാൻ അവസരം ഒരുങ്ങിയത്. 

മറ്റൊരു യു.പി സ്വദേശിയായ മുഹമ്മദ് ഷംസാദ്  നാട്ടുകാരനായ സുഹൃത്ത് നൽകിയ സാമ്പത്തിക കുറ്റത്തിന്റെ പേരിലാണ് നാടുകടത്തൽ കേന്ദ്രത്തിൽ അകപ്പെട്ടത്. കേസ് ഒത്തുതീർപ്പാക്കാൻ കോടതിയിൽ അടക്കാനുണ്ടായിരുന്ന 12375 റിയാൽ ഷംസാദിന്റെ ദമ്മാമിലുള്ള സഹോദരൻ കോടതിയിൽ അടച്ചതിനു ശേഷമാണ്  ആറ് മാസത്തെ ജയിൽ  വാസത്തിനൊടുവിൽ യാത്രാവിലക്കു നീങ്ങി ഷംസാദിനും നാട്ടിലേക്ക് മടങ്ങാൻ  അവസരം ലഭിച്ചത്. 

ഒ.ഐ.സി.സി സൗദി ദക്ഷിണ മേഖലാ കമ്മറ്റി അദ്ധ്യക്ഷനും, ജിദ്ദ ഇന്ത്യൻ കൗൺസുലേറ്റിന്റെ ജീവകാരുണ്യ വിഭാഗം വളണ്ടിയറുമായ അഷ്റഫ് കുറ്റിച്ചലിന്റെ ഇടപെടലുകളെ തുടർന്നാണ് ഏഴ് യു.പി സ്വദേശികളും അഞ്ച് പശ്ചിമ ബംഗാൾ സ്വദേശികളും അടങ്ങുന്ന 12 അംഗ സംഘത്തിന് ദുബൈ വഴി ദില്ലിയിലേക്ക് മടങ്ങാൻ കഴിഞ്ഞത്.  അബഹ നാടുകടത്തൽ കേന്ദ്രത്തിൽ നിന്നും കൗൺസുലേറ്റ് പ്രതിനിധികളുടെ സഹായത്തോടെ, യാത്രാ ഗ്യാരണ്ടിയിൽ ഇവരെ പുറത്തിറക്കി അബഹ വിമാനത്താവളം വഴിയാണ് ഇവരുടെ യാത്ര സൗകര്യം ഒരുക്കിയത്.

അബഹ നാടുകടത്തൽ കേന്ദ്രം ജവാസാത്ത് മേധാവി കേണൽ മുഹമ്മദ് മാനഹ് അൽ ബിഷിരിയുടേയും, ഉപ മേധാവി സാലിം ഖഹ്താനിയുടേയും മറ്റു ഉദ്യോഗസ്ഥരുടേയും സഹായം ഏറെ പ്രശംസ അർഹിക്കുന്നതാണെന്നു അഷ്റഫ് കുറ്റിച്ചൽ പറഞ്ഞു. വിമാന ടിക്കറ്റുകളും, കോവിഡ്  ടെസ്റ്റുകളും, എയർ സുവിധ രജിസ്ട്രേഷനും, യാത്രാ സൗകര്യങ്ങളും ഒരുക്കുന്നതിന് സാമൂഹിക പ്രവർത്തകരായ, ഹബീബ് റഹ്മാൻ, റോയി മൂത്തേടം, മനാഫ് പരപ്പിൽ തുടങ്ങിയവരും സഹായിച്ചു.

click me!