രണ്ടര ലക്ഷത്തിലധികം പ്രവാസികള്‍ ഒമാന്‍ വിട്ടതായി കണക്കുകള്‍

By Web TeamFirst Published Nov 25, 2020, 10:47 AM IST
Highlights

ഒമാന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണം 11.38 ലക്ഷമാണ്. ഇതില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 17.4 ശതമാനത്തിന്റെ കുറവാണുണ്ടായത്. 

മസ്‍കത്ത്: ഒമാനിലെ പ്രവാസികളുടെ എണ്ണത്തില്‍ 17 ശതമാനത്തിന്റെ കുറവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ അവസാനം വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 2,77,728 പ്രവാസികള്‍ രാജ്യം വിട്ടതായാണ് വ്യക്തമാകുന്നത്. കഴിഞ്ഞ സെപ്‍തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ മാത്രം 14,336 പ്രവാസികള്‍ രാജ്യം വിട്ടതോടെ ഇക്കാലയളവില്‍ മാത്രം ഒരു ശതമാനത്തിന്റെ കുറവുണ്ടായി.

ഒമാന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണം 11.38 ലക്ഷമാണ്. ഇതില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 17.4 ശതമാനത്തിന്റെ കുറവാണുണ്ടായത്. അതേസമയം പൊതുമേഖലയിലെ പ്രവാസികളുടെ എണ്ണത്തില്‍ 22.2 ശതമാനത്തിന്റെ കുറവ് വന്നു. സര്‍ക്കാര്‍ മേഖലയില്‍ 2019ല്‍ ഇതേ സമയം 54,687 പ്രവാസികളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 42,895 പേരാണുള്ളത്. ഗാര്‍ഹിക തൊഴില്‍ രംഗത്ത് ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണത്തില്‍ 13.8 ശതമാനം കുറവ് വന്നതോടെ 2,53,697 പേര്‍ മാത്രമായി.

ഒമാനില്‍ മസ്‍കത്ത് ഗവര്‍ണറേറ്റിലാണ് ഏറ്റവുമധികം പ്രവാസികള്‍ ജോലി ചെയ്യുന്നത്. എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് നോര്‍ത്ത് അല്‍ ബാത്തിനയും മൂന്നാം സ്ഥാനത്ത് ദോഫാറുമാണ്. അല്‍ ദാഖിലിയ, സൌത്ത് അല്‍ ബാത്തിന, മുസന്ദം എന്നിങ്ങനെയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

click me!