
അബുദാബി: യുഎഇയില്‍ ശനിയാഴ്ച 63 പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ആരോഗ്യ-പ്രതിരോധ മന്ത്രാലയം വൈകുന്നേരം വാര്‍ത്താസമ്മേളനത്തിലാണ് പുതിയ രോഗബാധിതരുടെ എണ്ണം പുറത്തുവിട്ടത്. ഇതാടെ രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 468 ആയി.
ചികിത്സയിലുണ്ടായിരുന്ന 55 പേരാണ് ഇതുവരെ രോഗവിമുക്തരായത്. മുന്‍കരുതല്‍ നടപടികള്‍ പാലിക്കുകയും അധികൃതരോട് സഹകരിക്കുകയും ചെയ്യുന്ന രാജ്യത്തെ എല്ലാ താമസക്കാര്‍ക്കും നന്ദി അറിയിക്കുന്നതായി യുഎഇ ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. ഫരീദ അല്‍ ഹുസൈനി പറഞ്ഞു. അണുനശീകരണം ലക്ഷ്യമിട്ടുള്ള ദേശീയ യജ്ഞത്തില്‍ പങ്കാളികളായ പൊലീസ്, സൈനിക, സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും നന്ദി അറിയിക്കുന്നതായും അവര്‍ പറഞ്ഞു.
അതേസമയം രാജ്യം മുഴുവന്‍ അണുവിമുക്തമാക്കാന്‍ ലക്ഷ്യമിട്ട് യുഎഇ പ്രഖ്യാപിച്ച പദ്ധതി ഏപ്രില്‍ അഞ്ച് വരെ നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ദിവസവും രാത്രി എട്ട് മണി മുതല്‍ പുലര്‍ച്ചെ ആറ് വരെയായിരിക്കും ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുക. ഗതാഗത നിയന്ത്രണം തുടരുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടുള്ള അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ വ്യാഴാഴ്ച വൈകുന്നേരം എട്ട് മണിയ്ക്കാണ് തുടങ്ങിയത്. ഞായറാഴ്ച രാവിലെ ആറ് മണി വരെ ഇത് തുടരുമെന്നായിരുന്നു അദ്യം അറിയിച്ചിരുന്നത്. മെട്രോ ഉള്‍പ്പെടെ രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam