
അബുദാബി: അബുദാബി വഴി ലോകരാജ്യങ്ങളിലേക്ക് കൊവിഡ് വാക്‌സിന്‍ എത്തിക്കാന്‍ പദ്ധതി. ഇതിന് വേണ്ടി രൂപീകരിച്ച ഹോപ് കണ്‍സോര്‍ഷ്യം വഴിയാണ് വിവിധ രാജ്യങ്ങളിലേക്ക് കൊവിഡ് വാക്‌സിന്‍ എത്തിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ആരോഗ്യ വകുപ്പ്, ഇത്തിഹാദ് കാര്‍ഗോ, അബുദാബി സ്‌പോര്‍ട്‌സ് കമ്പനി എന്നിവ ഉള്‍പ്പെടുന്നതാണ് കണ്‍സോര്‍ഷ്യം.
നവംബറില്‍ മാത്രം 50 ലക്ഷം ഡോസ് വാക്‌സിന്‍ ഇത്തിഹാദ് കാര്‍ഗോ വഴി വിതരണം ചെയ്യും. അടുത്ത വര്‍ഷം അവസാനത്തോടെ 1800 കോടി ഡോസ് വാക്‌സിന്‍ വിവിധ രാജ്യങ്ങളിലേക്ക് അബുദാബി വഴി വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. അബുദാബി പോര്‍ട്‌സ് ഗ്രൂപ്പ്, റാഫിദ്, എഡിക്യൂ, താപനില നിയന്ത്രിക്കാന്‍ ആധുനിക സജ്ജീകരണങ്ങളോട് കൂടിയ കണ്ടെയ്‌നറുകള്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രിക്കായി വികസിപ്പിക്കുന്ന സ്വിറ്റ്‌സര്‍ലാന്‍ഡ് കമ്പനിയായ സ്‌കൈസെല്‍ എന്നിവയും കണ്‍സോര്‍ഷ്യത്തിലെ അംഗങ്ങളാണ്. വാക്‌സിന്‍ സംഭരണം, വിതരണം, ഗതാഗതം എന്നിവ ഹോപ് വഴി നിര്‍വഹിക്കും. വാക്‌സിന്‍ വാങ്ങി രാജ്യത്ത് എത്തിക്കുന്നത് അബുദാബി സര്‍ക്കാര്‍ പങ്കാളിത്തമുള്ള ഹോള്‍ഡിങ് കമ്പനിയായ എഡിക്യൂവിന് കീഴിലുള്ള റാഫിദും സ്‌കൈസെല്ലും ചേര്‍ന്നാവും.
വാക്‌സിന്‍ അബുദാബിയിലെത്തിച്ച് ആവശ്യമനുസരിച്ച് വിതരണം ചെയ്യും. ലോകത്തിലെ മൂന്നില്‍ രണ്ട് സ്ഥലങ്ങളും അബുദാബിയില്‍ നിന്ന് നാലുമണിക്കൂര്‍ മാത്രം വിമാന യാത്രാ അകലത്തില്‍ ആയതിനാല്‍ വാക്‌സിന്‍ വിതരണം സുഗമമാകുമെന്ന് ഇത്തിഹാദ് ഏവിയേഷന്‍ ഗ്രൂപ്പ് സിഇഒ ടോണി ഡഗ്ലസ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam