സുരക്ഷിത വേനല്‍ക്കാലം; മോഷണവും തീപിടിത്തവും തടയാന്‍ അബുദാബി പൊലീസിന്റെ ക്യാമ്പയിന്‍

By Web TeamFirst Published Jun 25, 2022, 10:55 AM IST
Highlights

വീടുകള്‍ ശരിയായ രീതിയില്‍ പൂട്ടുകയും വിലപിടിപ്പുള്ള വസ്തുക്കള്‍ സുരക്ഷിതമായ പെട്ടികളിലോ ബാങ്കുകളിലോ സൂക്ഷിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. വീടുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം. സംശയകരമായ ഏതെങ്കിലും സാഹചര്യം ഉണ്ടായാല്‍ അപായ സൈറണ്‍ മുഴങ്ങുന്ന സംവിധാനവും വീടുകളില്‍ സ്ഥാപിക്കണം.

അബുദാബി: വേനലവധിക്ക് ആളുകള്‍ വീടുകള്‍ അടച്ചിട്ട് യാത്ര പോകുന്ന പശ്ചാത്തലത്തില്‍ സേഫ് സമ്മര്‍ ക്യാമ്പയിനുമായി അബുദാബി പൊലീസ്. രാജ്യത്തിന് പുറത്തേക്ക് പോകുമ്പോള്‍ വീടുകള്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിന് പാലിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ ബോധ്യപ്പെടുത്തുകയാണ് ക്യാമ്പയിനിന്റെ ലക്ഷ്യം. 

വീടുകള്‍ ശരിയായ രീതിയില്‍ പൂട്ടുകയും വിലപിടിപ്പുള്ള വസ്തുക്കള്‍ സുരക്ഷിതമായ പെട്ടികളിലോ ബാങ്കുകളിലോ സൂക്ഷിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. വീടുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം. സംശയകരമായ ഏതെങ്കിലും സാഹചര്യം ഉണ്ടായാല്‍ അപായ സൈറണ്‍ മുഴങ്ങുന്ന സംവിധാനവും വീടുകളില്‍ സ്ഥാപിക്കണം. പത്രങ്ങളും മറ്റും വരുത്തുന്നുണ്ടെങ്കില്‍ വീടുകളില്‍ ആളില്ലാത്ത പക്ഷം ഇവ വീടിന് പുറത്ത് കെട്ടിക്കിടക്കുന്നത് ഒഴിവാക്കണം. ഇവ ദിവസേന എടുത്തു മാറ്റുന്നതിനായി അയല്‍ക്കാരെയോ ബന്ധുക്കളെയോ ഏര്‍പ്പെടുത്തണം. യാത്രകളെ കുറിച്ചുള്ള വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കരുത്. വേനല്‍ക്കാലം ആയതിനാല്‍ തീപിടിത്തം ഉണ്ടാവാതിരിക്കാനുള്ള മുന്‍കരുതലുകള്‍ വീടുകളില്‍ സ്വീകരിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. പുറത്തു പോകുമ്പോള്‍ എസിയും ഇലക്ട്രോണിക് ഉപകരണങ്ങളും സ്വിച്ച് ഓഫ് ചെയ്യണം. പാചകവാതക സിലിണ്ടറുകള്‍ ഓഫ് ചെയ്യണമെന്നും പൊലീസ് ആവശ്യപ്പെട്ടു. അടിയന്തര സാഹചര്യങ്ങളിലും കുറ്റകൃത്യങ്ങള്‍ അറിയിക്കാനും  999 എന്ന നമ്പരിലോ, അമന്‍ സേവനത്തിലൂടെ  8002626 എന്ന നമ്പരിലോ വിളിക്കുകയോ  2828 എന്ന നമ്പരില്‍ സന്ദേശം അയയ്ക്കുകയോ ചെയ്യണമെന്നും പൊലീസ് പറഞ്ഞു.  

കൊച്ചിയില്‍ നിന്നും അബുദാബിയിലേക്ക് ഗോ ഫസ്റ്റ് സര്‍വീസുകള്‍ ചൊവ്വാഴ്ച തുടങ്ങും

ബോര്‍ഡിങ് പാസിന്റെ ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ്

ദുബൈ: വിമാനത്തില്‍ യാത്ര ചെയ്യുന്നതിനുള്ള ബോര്‍ഡിങ് പാസിന്റെ ഫോട്ടോയും യാത്രാ വിവരങ്ങളുമൊക്കെ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെയ്ക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ദുബൈ പൊലീസ്. ഇത്തരം വിവരങ്ങള്‍ തട്ടിപ്പുകാരും മോഷ്ടാക്കളുമൊക്കെ ഉപയോഗിക്കുമെന്ന് ഒരു യുഎഇ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ദുബൈ പൊലീസ് സൈബര്‍ ക്രൈം കോംബാറ്റിങ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ കേണല്‍ സഈദ് അല്‍ ഹജരി പറഞ്ഞു.

യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വിമാന യാത്രക്കാരുടെ തിരക്കേറുന്ന വേനല്‍ കാല സീസണ്‍ തുടങ്ങാനിരിക്കെയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മുന്നറിയിപ്പ്. യാത്രാ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന് പിന്നാലെ യുഎഇയിലെ ഒരു പ്രമുഖ വ്യക്തി കൊള്ളയടിക്കപ്പെട്ട സംഭവം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബോര്‍ഡിങ് പാസുകളില്‍ ബാര്‍കോഡുകളും മറ്റ് വിവരങ്ങളുമുണ്ടാകും. ഇവ യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ മോഷ്ടിക്കാനോ അല്ലെങ്കില്‍ കുറ്റകൃത്യങ്ങള്‍ക്കായോ ഉപയോഗിക്കപ്പെട്ടേക്കുമെന്ന് പൊലീസ് പറയുന്നു.

'വിമാനത്തിലെ ബിസിനസ് ക്ലാസിലും ഫസ്റ്റ് ക്ലാസിലുമൊക്കെ യാത്ര ചെയ്യുന്നെന്ന് കാണിക്കാനാണ് പലരും ഇത്തരം രേഖകള്‍ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യുന്നത്. എന്നാല്‍ ക്രിമിനലുകള്‍ക്ക് അവരുടെ സ്വകാര്യ വിവരങ്ങളിലേക്ക് കടന്നുകയറാനുള്ള ഒരു വഴിയാണ് അതിലൂടെ ഒരുക്കിക്കൊടുക്കുന്നതെന്നും' കേണല്‍ അല്‍ ഹജരി പറഞ്ഞു.

'സോഷ്യല്‍ മീഡിയകളിലെ വീഡിയോകളിലൂടെ യാത്രാ പദ്ധതികള്‍ പൂര്‍ണമായി വിവരിക്കുന്നവരുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഫോളോവര്‍മാരെ ലഭിക്കാനാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെങ്കിലും ക്രിമിനലുകള്‍ക്ക് അവരുടെ യാത്രാ വിവരങ്ങള്‍ കൃത്യമായി മനസിലാക്കിയ ശേഷം ആളില്ലാത്ത സമയം കണക്കാക്കി അവരുടെ വീടുകളില്‍ മോഷണം നടത്താനാവും.

വ്യക്തിഗത വിവരങ്ങള്‍ ലഭ്യമാക്കാനായി ക്രിമനല്‍ സംഘങ്ങള്‍ ഏതറ്റം വരെയും പോകുമെന്ന യാഥാര്‍ത്ഥ്യത്തെ പലരും വില കുറച്ചുകാണുകയാണ്. യാത്രക്കാര്‍ അവരുടെ വ്യക്തി വിവരങ്ങളോ ബോര്‍ഡിങ് പാസിന്റെ ചിത്രമോ യാത്രാ പദ്ധതികളോ സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു.


 

click me!