
അബുദാബി: അബുദാബിയിലെ സ്‍കൂളുകള്‍ വരുന്ന അധ്യയന വര്‍ഷം വിദ്യാര്‍ത്ഥികളില്‍ നിന്ന് മുഴുവന്‍ ഫീസും ഈടാക്കും. പഠനം ഓണ്‍ലൈന്‍ വഴിയോ നേരിട്ടുള്ള രീതിയിലോ ആവാമെങ്കിലും ഫീസില്‍ ഇളവ് അനുവദിക്കില്ലെന്ന് അബുദാബി എജ്യുക്കേഷന്‍ ആന്റ് നോളജ് ഡിപ്പാര്‍ട്ട്മെന്റ് തിങ്കളാഴ്ച അറിയിച്ചു. ഇതുള്‍പ്പെടെ സ്കൂള്‍ തുറക്കുന്നതിനുള്ള വിശദമായ മാര്‍ഗ നിര്‍ദേശങ്ങള്‍ അധികൃതര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കി.
മാര്‍ച്ച് മുതല്‍ അടഞ്ഞുകിടക്കുന്ന സ്‍കൂളുകള്‍ ദിവസങ്ങള്‍ക്കകം തുറക്കാനിരിക്കെ രക്ഷിതാക്കളും അധ്യാപകരും സ്കൂള്‍ അധികൃതരും പാലിക്കേണ്ട വിശദമായ മാര്‍ഗനിര്‍ദേശങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്. കുട്ടികളെ സ്കൂളുകളിലേക്ക് നേരിട്ട് അയക്കുകയോ അല്ലെങ്കില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം തുടരുകയോ ചെയ്യുന്ന കാര്യത്തില്‍ രക്ഷിതാക്കള്‍ക്ക് തീരുമാനമെടുക്കാം. സ്‍കൂളുകളിലും പഠനം വിവിധ തരത്തിലായിരിക്കും. മുഴുവന്‍ സമയ ക്ലാസുകളോ പകുതി സമയമോ ഒന്നിടവിട്ട ദിവസങ്ങളിലോ ആഴ്ചകളിലോ ആയൊക്കെ നേരിട്ടുള്ള ക്ലാസുകള്‍ ക്രമീകരിക്കാം. പഠനം ഏത് തരത്തിലായിരുന്നാലും ട്യൂഷന്‍ ഫീസ് മുഴുവനായി അടയ്ക്കണം.
കുട്ടികള്‍ സ്കൂളിലെത്തുന്ന ദിവസങ്ങള്‍ കുറവായിരിക്കുമെങ്കിലും ബസ് ഫീസിലും ഇളവ് നല്‍കാന്‍ കഴിയില്ലെന്ന് മാര്‍ഗനിര്‍ദേശങ്ങള്‍ പറയുന്നു. സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് ബസുകളുടെ ശേഷിയുടെ പകുതി മാത്രമേ ഉപയോഗിക്കാനാവൂ എന്നതിനാല്‍ കൂടുതല്‍ സര്‍വീസുകള്‍ വേണ്ടിവരുമെന്നതിനാലാണ്. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് ഇളവുകള്‍ക്കായി സ്കൂള്‍ പ്രിന്‍സിപ്പല്‍മാരെ നേരിട്ട് ബന്ധപ്പെടാം.
കുട്ടികളെ അടുത്ത അധ്യയന വര്‍ഷം സ്കൂളുകളില്‍ ചേര്‍ക്കാതെ വീട്ടിലിരുത്തി സ്വയം പഠിപ്പിക്കാന്‍ രക്ഷിതാക്കള്‍ തീരുമാനിക്കുകയാണെങ്കില്‍ അടുത്ത അധ്യയന വര്‍ഷം ഇതേ ക്ലാസില്‍ തന്നെ പഠിക്കേണ്ടി വരുമെന്നും അറിയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam