അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന്‍റെ നിർമാണം ഏപ്രിൽ 20ന് ആരംഭിക്കും

By Web TeamFirst Published Feb 11, 2019, 12:15 AM IST
Highlights

ക്ഷേത്രത്തിന്‍റെ നിർമാണ ചുമതലയുള്ള ബാപ്സ് സ്വാമിനാരായൺ സൻസ്ഥയുടെ ആത്മീയാചാര്യനായ സ്വാമി മഹന്ത് മഹാരാജിന്‍റെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുക. 

അബുദാബി: അബുദാബിയിലെ ഹിന്ദു ക്ഷേത്ര നിർമാണം ഏപ്രിൽ 20ന്  ആരംഭിക്കും. ക്ഷേത്രത്തിന്‍റെ നിർമാണ ചുമതലയുള്ള ബാപ്സ് സ്വാമിനാരായൺ സൻസ്ഥയുടെ ആത്മീയാചാര്യനായ സ്വാമി മഹന്ത് മഹാരാജിന്‍റെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുക. സ്വാമി മഹാരാജിന്‍റെ പ്രഥമ യുഎഇ സന്ദർശനത്തോടനുബന്ധിച്ച് ഏപ്രിൽ 18 മുതൽ 29 വരെയാണ് ശിലാന്യാസ ചടങ്ങുകൾ നടക്കുക.  ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി നിർമാണം പുരോഗമിക്കുന്ന ശിലകളും മറ്റും കപ്പൽവഴിയും വിമാനമാർഗവും  വരും ദിവസങ്ങളില്‍ അബുദാബിയിലെത്തിക്കും. 

2020 ഏപ്രിലിൽ ആദ്യഘട്ട നിർമാണം പൂർത്തിയാക്കമെന്ന് ക്ഷേത്രത്തിന്‍റെ നിർമാണ ചുമതലയുള്ള ബാപ്സ് സ്വാമിനാരായൺ സൻസ്ഥ അറിയിച്ചു. അബുദാബിയില്‍ യു.എ.ഇ സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെ നിര്‍മിക്കുന്ന  ക്ഷേത്രത്തിന് വാഹന പാര്‍ക്കിംഗിന് വേണ്ടി കഴിഞ്ഞ ദിവസം യു എഇ ഭരണകൂടം 13 ഏക്കര്‍ സ്ഥലം കൂടി അധികം അനുവദിച്ചിരുന്നു. ഇതിന് പുറമെ ക്ഷേത്ര നിര്‍മാണത്തിനിടെ സാധനങ്ങള്‍ സൂക്ഷിക്കുന്നതിനും മറ്റും 10 ഏക്കര്‍ സ്ഥലവും നല്‍കിയിട്ടുണ്ട്.  13.5 ഏക്കര്‍ ഭൂമിയിലാണ് ക്ഷേത്ര നിര്‍മാണം നടക്കുന്നത്. 

എല്ലാ മതവിഭാഗങ്ങളെയും സംസ്‌കാരങ്ങളെയും സ്വീകരിക്കാനുള്ള യുഎഇ സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് അബുദാബി കിരീടാവകാശി  ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ക്ഷേത്രത്തിന് സ്ഥലം അനുവദിച്ചത്. ഹിന്ദു മത ആചാരങ്ങള്‍ അനുസരിച്ച് മദ്ധേക്ഷ്യയില്‍ നിര്‍മ്മിക്കുന്ന ആദ്യ ക്ഷേത്രമാണിത്. 

ക്ഷേത്രത്തിനുള്ളില്‍ ശ്രീകൃഷ്ണന്‍, ശിവന്‍, അയ്യപ്പന്‍ തുടങ്ങിയ ദൈവങ്ങളുടെ പ്രതിഷ്ഠ ഉണ്ടാകം. 55,000 സ്‌ക്വയര്‍ ഫീറ്റ് ചുറ്റളവില്‍ നിര്‍മിക്കുന്ന ക്ഷേത്രത്തില്‍ ഹിന്ദു മതവിശ്വാസികള്‍ ഉള്‍പ്പെടെയുള്ള എല്ലാവര്‍ക്കും പ്രവേശനം അനുവദിക്കും. ഏപ്രിൽ 18 മുതൽ 29 വരെ അബു മുറൈഖയിൽ നടക്കുന്ന ശിലാന്യാസ ചടങ്ങിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബാപ്സ് വെബ്‌സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. 

click me!