
റിയാദ്: വിദേശ തൊഴിലാളികളുടെ റെസിഡൻറ് പെർമിറ്റായ ഇഖാമ മൂന്നു മാസ കാലയളവിൽ പുതിയത് എടുക്കാനും നിലവിലുള്ളത് പുതുക്കാനും സൗകര്യമൊരുക്കുന്ന പദ്ധതി നടപ്പാക്കാൻ അഞ്ച് ഗവൺമെൻറ് വകുപ്പുകളെ ചുമതലപ്പെടുത്തി. ആഭ്യന്തര വകുപ്പ്, മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം, സൗദി അതോറിറ്റി ഫോർ ഡാറ്റ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ധനകാര്യം, എണ്ണേതര വരുമാന വികസന കേന്ദ്രം എന്നീ വകുപ്പുകളാണ് ഇതിനായി ഏകോപിച്ച് പ്രവർത്തിക്കുന്നത്.
ഒരു വർഷത്തേക്കുള്ള ഇഖാമ മൂന്നുമാസമോ ആറു മാസമോ കാലത്തേക്ക് മാത്രമായി ലെവിയും ഇഖാമ ഫീസും അടച്ച് എടുക്കാനോ പുതുക്കാനോ അനുവദിക്കുന്ന വിധമാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്. ഇത് എന്ന് മുതലാണ് പ്രാബല്യത്തിലാവുക എന്നത് ആഭ്യന്തര മന്ത്രിയായിരിക്കും തീരുമാനിക്കുക. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി, സൗദി അതോറിറ്റി ഫോർ ഡാറ്റ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, എണ്ണേതര വരുമാന വികസന കേന്ദ്രം എന്നീ വകുപ്പുകളുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലായിരിക്കും ആഭ്യന്തര മന്ത്രി തീയതി നിശ്ചയിക്കുന്നത്.
പിന്നീട് ഈ വകുപ്പുകൾ ധനമന്ത്രാലയവും എണ്ണേതര വരുമാന വികസന കേന്ദ്രവുമായി സഹകരിച്ച് ഇഖാമ ഘട്ടംഘട്ടമായി പുതുക്കുകയും ഇഷ്യൂചെയ്യുകയും ചെയ്യുന്നതിനുള്ള സാങ്കേതിക തയ്യാറെടുപ്പുകൾ നടത്തും. വിദേശ തൊഴിലാളികളുടെ ഇഖാമ വർഷത്തിൽ പലതവണയായി എടുക്കാനും പുതുക്കാനുമുള്ള അനുമതി സൗദി മന്ത്രിസഭ അടുത്തിടെയാണ് നൽകിയത്. പുതുക്കുന്ന കാലയളവിനനുസരിച്ച് ഫീസ് അടക്കാൻ തൊഴിലുടമക്ക് സാധിക്കും. വീട്ടുജോലിക്കാരുടെ ഇഖാമ ഈ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam