
കൊച്ചി: ഓഗസ്റ്റ് 26 വരെ കൊച്ചി വിമാനത്താവളം അടച്ച സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ടിക്കറ്റെടുത്ത യാത്രക്കാര്‍ക്ക് സഹായവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഈ ദിവസങ്ങളില്‍ കൊച്ചിയില്‍ നിന്ന് യാത്ര പുറപ്പെടാനിരുന്നവര്‍ക്ക് അതേ ടിക്കറ്റുമായി തിരുവനന്തപുരത്ത് നിന്നോ കോഴിക്കോട് നിന്നോ യാത്ര ചെയ്യാം. ഇതിന് അധിക ചാര്‍ജ്ജ് ഈടാക്കുകയില്ലെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.
കൊച്ചി വിമാനത്താവളം അടച്ചതിന് പിന്നാലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വ്വീസുകള്‍ തിരുവനന്തപുരത്തേക്കും കോഴിക്കോടേക്കും മാറ്റിയിരുന്നു. ഇതിന് പുറമെ യാത്ര പുനഃക്രമീകരിക്കുന്നതിനും ടിക്കറ്റ് റദ്ദാക്കുന്നതിനുമുള്ള അധിക ചാര്‍ജ്ജുകളും ഒഴിവാക്കി. ഇതുകൂടാതെയാണ് യാത്രക്കാര്‍ക്കായി പുതിയ സംവിധാനം കൂടി നടപ്പാക്കുന്നത്. കൊച്ചിയില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന അതേ സ്ഥലങ്ങളിലേക്ക് തന്നെ തിരുവനന്തപുരത്ത് നിന്നോ കോഴിക്കോട് നിന്നോ വിമാനം കയറാം. ഇതിനായി ഈ രണ്ട് വിമാനത്താവളങ്ങളില്‍ നിന്നും പുറപ്പെടുന്ന വിമാനങ്ങളുടെ ഷെഡ്യൂള്‍ പരിശോധിച്ച ശേഷം അതിനനുസരിച്ച് യാത്ര ക്രമീകരിക്കാം. ടിക്കറ്റുകള്‍ മാറ്റിയെടുക്കണമെന്നില്ല. വിമാനങ്ങളിലെ സീറ്റുകളുടെ ലഭ്യതയനുസരിച്ച് ഇങ്ങനെ എത്തുന്നവരെയും കൊണ്ടുപോകാനാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്‍റെ തീരുമാനം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam