
മനാമ: വ്യോമ ഗതാഗതം നിര്‍ത്തിവെച്ചതിനാല്‍ ഗള്‍ഫില്‍ നിന്ന് പാകിസ്ഥാനിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി വിമാനക്കമ്പനികള്‍ അറിയിച്ചു. ലാഹോര്‍, മുല്‍ട്ടാന്‍, ഇസ്‍ലാമാബാദ് എന്നീ വിമാനത്താവളങ്ങളിലേക്കുളള സര്‍വീസ് നിര്‍ത്തിവെച്ചതായി ഗള്‍ഫ് എയര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എമിറേറ്റ്സ്, ഖത്തര്‍ എയര്‍വേയ്സ് തുടങ്ങിയ വിമാനകമ്പനികളും സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്.
പാകിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി രാജ്യത്തെ വ്യോമഗതാഗതം നിര്‍ത്തിവെച്ചതിനെ തുടര്‍ന്നാണ് ഇന്നത്തെ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതെന്ന് ഗള്‍ഫ് എയര്‍ അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ബഹ്‌റൈന്‍ സമയം വൈകീട്ട് മൂന്നിന് നാളത്തെ സര്‍വീസുകളുടെ കാര്യത്തിലുളള തീരുമാനം അറിയക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യ-പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷ സാഹചര്യം ഉടലെടുത്തതിനെ തുടര്‍ന്നാണ് ഇനിയൊരറിയിപ്പ് ഉണ്ടാകും വരെ വ്യോമ ഗതാഗത മേഖല അടച്ചിടുന്നതായി പാക്കിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി രാവിലെ ട്വീറ്റ് ചെയ്തത്. അതിര്‍ത്തിമേഖലയിലെ വിമാനത്താവളങ്ങളിലെ സര്‍വീസ് നിര്‍ത്തിവെച്ചതായി ഇന്ത്യ അറിയിച്ചിരുന്നെങ്കിലും ഉച്ചയ്ക്ക് ശേഷം നിയന്ത്രണം പിന്‍വലിക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam